ന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തൽ വിഷയം അന്വേഷിക്കാൻ സമിതിയെ നിയോഗിക്കാൻ ഉത്തരവിട്ട സുപ്രീംകോടതി ഉത്തരവ് സ്വാഗതാർഹമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിഷയത്തിൽ കോടതി പ്രകടിപ്പിച്ച ആശങ്ക തെളിയിക്കുന്നത് പെഗസസ് വിഷയത്തിൽ പ്രതിപക്ഷം സ്വീകരിച്ച നിലപാട് ശരിയായിരുന്നുവെന്നാണ്. വരുന്ന പാർലമെന്റ് സമ്മേളനത്തിൽ വിഷയം ഉന്നയിക്കുമെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.
ഇന്ത്യയുടെ ജനാധിപത്യത്തെ തന്നെ തകർക്കാനുള്ള ശ്രമമായിരുന്നു പെഗസസ്. ഇന്ത്യയെന്ന ആശയം തന്നെ പെഗാസസിലൂടെ ആക്രമിക്കപ്പെട്ടു. വിഷയത്തിൽ കോടതി ഇടപെടൽ നിർണായകമാണ്. സത്യം എന്താണെന്ന് അറിയാനാവുമെന്ന വിശ്വാസം ഇപ്പോൾ എനിക്കുണ്ട്. പ്രതിപക്ഷം പലതവണ ആവശ്യപ്പെട്ടെങ്കിലും പെഗാസസ് സംബന്ധിച്ച സത്യം പറയാൻ കേന്ദ്ര സർക്കാർ തയാറായില്ല. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസിന്റെ ഫോൺ പോലും പെഗാസസ് ഉപയോഗിച്ച് ചോർത്തപ്പെട്ടു. ഇത് സംബന്ധിച്ച് പാർലമെന്റിൽ ചർച്ചയ്ക്ക് പോലും പ്രധാനമന്ത്രി തയാറായില്ലെന്നും ആർക്കുവേണ്ടി എന്തിനുവേണ്ടി ഫോണുകൾ ചോർത്തിയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |