ന്യൂഡൽഹി: കേരളത്തിലെ പോർട്ടുകളെ ബന്ധിപ്പിക്കുന്ന റോഡുകൾക്ക് ധനസഹായം നൽകാമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പു നൽകിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കേന്ദ്രമന്തിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ ദേശീയ പാതകളിൽ 1233 കിലോ മീറ്ററിൽ ഭൂരിഭാഗവും നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യയ്ക്ക് കൈമാറിയതിനാൽ അറ്റകുറ്റപ്പണി തടസ്സപ്പെടുന്ന പ്രശ്നത്തിൽ അടിയന്തര നടപടി ഉണ്ടാകും. പാരിപ്പള്ളി മുതൽ വിഴിഞ്ഞം വരെ 80 കി.മീറ്റർ ഔട്ടർ റിംഗ് റോഡ് നിർമ്മാണത്തിന് എത്രയും വേഗം ഫണ്ട് അനുവദിക്കും. കണ്ണൂർ വിമാനത്താവളം വഴിയുളള ചൊവ്വ- മട്ടന്നൂർ കുട്ടുപുഴ - വളവുപാറ - മാക്കൂട്ടം - വിരാജ്പേട്ട- മടിക്കേരി മൈസൂർ വരെയുള്ള റോഡിന്റെ സ്ട്രെച്ചിൽ നിന്ന് പ്രധാന പട്ടണമായ തലശ്ശേരി ഒഴിവായത് പുനഃപരിശോധിക്കും.
ഭാരത് മാല രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി അനുവദിച്ച റോഡുകളിൽ ചിലത് ഗതിശക്തി പദ്ധതിയിൽ പെടുത്തി വേഗത്തിൽ പൂർത്തിയാക്കാനുള്ള സാദ്ധ്യത പരിശോധിക്കും.
കേരളത്തിന് പുതുതായി അനുവദിച്ച 12 നാഷണൽ ഹൈവേ പദ്ധതികൾക്ക് കാലതാമസമില്ലാതെ അംഗീകാരം ലഭ്യമാക്കിയതിൽ മന്ത്രി റിയാസ് കേന്ദ്ര മന്ത്രിയെ നന്ദി അറിയിച്ചു. രാജ്യസഭാ എം.പിമാരായ ശ്രേയാംസ് കുമാർ, ഡോ. വി. ശിവദാസൻ, പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗ് തുടങ്ങിയവർ പങ്കെടുത്തു.
കരാറുകാരുടെ ബാദ്ധ്യത,
ബോർഡ് സ്ഥാപിക്കും
റോഡുകളുടെ നിർമ്മാണത്തിലെ കരാറുകാരുടെ ബാദ്ധ്യതാ കാലയളവ് പൊതുജനങ്ങളറിയണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഈ കാലയളവിൽ റോഡിൽ കുഴികളുണ്ടായാൽ കരാറുകാർ എന്ത് കൊണ്ട് കുഴികളടക്കുന്നില്ല എന്നതും ബാദ്ധ്യസ്ഥരായ ഉദ്യോഗസ്ഥൻ എന്തുകൊണ്ട് അത് ചെയ്യിക്കുന്നില്ല എന്നതും ജനങ്ങളറിയണം. ഇതിനായി റോഡുകളുടെ രണ്ടറ്റത്തും കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പറുകളുള്ള ബോർഡുകൾ സ്ഥാപിക്കും. മന്ത്രിക്ക് പരാതി നൽകാനുള്ള സംവിധാനവും ഒരുക്കും. ഇക്കാര്യം വെെബ്സൈറ്റിലും ഉൾപ്പെടുത്തും. വീഴ്ച്ച കണ്ടെത്തിയാൽ ജനങ്ങൾക്കും ജനപ്രതിനിധികൾക്കും ചോദ്യം ചെയ്യാമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |