അബുദാബി: ലോകകപ്പ് ട്വന്റി-20യിൽ ഇംഗ്ലണ്ട് 8 വിക്കറ്റിന് ബംഗ്ലാദേശിനെ കീഴടക്കി. ഇന്നലെ നടന്ന സൂപ്പർ 12 റൗണ്ടിലെ ഗ്രൂപ്പ് 1ലെ മത്സരത്തിൽ ആദ്യംബാറ്റ് ചെയ്ത ബംഗ്ലാദേശിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 124 റൺസേ നേടാനായുള്ളൂ.
മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 14.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസിനെതിരെ ഗംഭീര ജയം നേടിയ ഇംഗ്ലണ്ട് തുടർച്ചയായ രണ്ടാം ജയവുമായി സെമി പ്രതീക്ഷകൾ ഏറെ സജീവമാക്കി. മറുവശത്ത് രണ്ടാമത്തെ തോൽവി വഴങ്ങിയ ബംഗ്ലാദേശിന്റെ മുന്നോട്ടുള്ള പോക്ക് പ്രതിസന്ധയിലായി.
ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്ടൻ മഹമ്മദുള്ള ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ മൂന്നാമത്തെ ഓവറിൽ അടുത്തടുത്ത പന്തുകളിൽ ഓപ്പണർമാരായ ലിറ്റൺ ദാസിനെ (9) ലിയാം ലിവിംഗ്സ്റ്റണിന്റേയും മുഹമ്മദ് നയിമിനെ (5) ക്രിസ് വോക്സിന്റേയും കൈകളിൽ എത്തിച്ച് മോയിൻ അലി ഇംഗ്ലണ്ടിന് ഇരട്ട ബ്രേക്ക് ത്രൂ സമ്മാനിക്കുകയായിരുന്നു.
സ്ഥാനക്കയറ്റം കിട്ടിയെത്തിയ ഷാക്കിബ് അൽ ഹസ്സനെ (4) അധികം വൈകാതെ ക്രിസ് വോക്സിന്റെ പന്തിൽ മനോഹരമായ ഡൈവിംഗ് ക്യാച്ചിലൂടെ അദീൽ റഷീദ് കൈപ്പിടിയിൽ ഒതുക്കി .26/3 എന്ന നിലയിലായി ബംഗ്ലാദേശ് അപ്പോൾ. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്ന ബംഗ്ലാദേശിന് വലിയൊരു ടോട്ടൽ പടുത്തുയർത്താൻ കഴിയാതെ പോവുകയായിരുന്നു. 30 പന്തിൽ 29 റൺസെടുത്ത മുഷ്ഫിക്കുർ റഹിമാണ് അവരുടെ ടോപ്സ്കോറർ.
19-ാം ഓവറിൽ ആദിൽ റഷീദിനെതിരെ നസും അഹമ്മദ് നേടിയ ഒരു ഫോറും രണ്ട് സിക്സും നൂറിൽ നേടിയ ഒരു റൺസും ഉൾപ്പെടെ കൂട്ടിച്ചേർക്കപ്പെട്ട 17 റൺസാണ് ഇഴഞ്ഞു നീങ്ങിയ ബംഗ്ലാദേശിനെ 120 കടത്തിയത്. നസും 9 പന്തിൽ 19 റൺസുമായി പുറത്താകാതെ നിന്നു.
ഇംഗ്ലണ്ടിനായി മിൽസ് മൂന്നും മോയിൻ ലിവിംഗ്സ്റ്റൺ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംഗിനായി ഇറങ്ങിയ ഇംഗ്ലണ്ടിന് ജേസൻ റോയ്യും (38 പന്തിൽ 63) ജോസ് ബട്ട്ലറും (18) നല്ല തുടക്കമാണ് നൽകിയത്.4.5ഓവറിൽ 39 റൺസിന്റെ കൂട്ടുകെട്ട് ഇവർ ഉണ്ടാക്കി. അവിടെവച്ച് ബട്ട്ലറെ നസുമിന്റെ പന്തിൽ നയിം പിടിച്ച് പുറത്താക്കുകയായിരുന്നു. തുടർന്ന് മലനെ (28) കൂട്ടുപിടിച്ച് റോയ് ഇംഗ്ലണ്ട് സ്കോർ മുന്നോട്ടു കൊണ്ടുപോയി.
5 ഫോറും 3 സിക്സും നേടിയ റോയ് ടീം സ്കോർ 112ൽ വച്ച് പുറത്തായെങ്കിലും പിന്നീടെത്തിയ ബെയർസ്റ്റോ (8) മലനൊപ്പം പുറത്താകാതെ ഇംഗ്ലണ്ടിനെ വിജയ തീരത്തെത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |