കുമളി: മുല്ലപ്പെരിയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ ഇന്നലെ രാവിലെ ഏഴരയോടെ തുടർന്നപ്പോൾ പുറത്തേക്കൊഴുകുന്ന ജലത്തിന്റെ അളവ് തീരെ കുറവായിരുന്നതിനാൽ തൊട്ടടുത്ത ജനവാസമേഖലയായ വള്ളക്കടവിൽ 20 മിനിറ്റിൽ വെള്ളം എത്തേണ്ട സ്ഥാനത്ത് വെള്ളം ഒഴുകിയെത്താൻ ഒന്നര മണിക്കൂറോളമെടുത്തു. വൈകിട്ടോടെ വെള്ളം വണ്ടിപ്പെരിയാർ, മ്ലാമല, ശാന്തിപ്പാലം, ഹെലിബറിയ, ചപ്പാത്ത്, ആലടി, ഉപ്പുതറ, അയ്യപ്പൻകോവിൽ വഴി ഇടുക്കി സംഭരണിയിലെത്തി. മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം എത്തിയാൽ ഇടുക്കി ഡാമിൽ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരൂ എന്നാണ് കണക്കുകൂട്ടൽ. എങ്കിലും അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി 350 കുടുംബങ്ങളിലെ 1079 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിയിരുന്നു. എൻ.ഡി.ആർ.എഫ്, പൊലീസ്, ഫയർഫോഴ്സ്, റവന്യു- ആരോഗ്യ- വനം വകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവർ വെള്ളം കയറാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ സജ്ജരായിരുന്നു.
ജലനിരപ്പ് താഴുന്നില്ല
അണക്കെട്ട് തുറന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പിൽ കുറവു വന്നില്ല. തുടർന്ന് വെള്ളം ഒഴുക്കി വിടുന്നതിന്റെ അളവ് കൂട്ടുകയും രാത്രി ഒമ്പത് മണിക്ക് അഞ്ചാം നമ്പർ ഷട്ടർ കൂടി തുറക്കുകയും ചെയ്തു.
7.30ന് 138.75 അടിയുള്ളപ്പോഴാണ് ഡാമിലെ സ്പിൽവേ ഷട്ടറുകൾ തുറന്ന് സെക്കൻഡിൽ 538.16 ഘനയടി ജലം പുറത്തേക്കൊഴുക്കിയത്. എന്നാൽ, ജലനിരപ്പ് പിന്നീട് ഉയർന്ന് 138.85ലെത്തി. തുടർന്ന് രണ്ട് മണിയോടെ പുറത്തേക്കൊഴുക്കുന്ന ജലം സെക്കൻഡിൽ 550 ഘനയടിയായി തമിഴ്നാട് ഉയർത്തുകയായിരുന്നു. സെക്കൻഡിൽ 2,335 ഘനയടി ജലം വൈഗ അണക്കെട്ടിലേക്കും തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. രാവിലെ ഡാമിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 6373.16 ഘനയടിയായിരുന്നത് വൈകിട്ടോടെ 2885 ആയി കുറഞ്ഞിട്ടുണ്ട്. വൃഷ്ടിപ്രദേശത്ത് മഴ കുറവാണ്.
ഡാം തുറക്കൽ സമയം
രാവിലെ 6.15- തേക്കടിയിൽ നിന്ന് മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ. രാജൻ തുടങ്ങിയവരുടെ സംഘം ബോട്ടിൽ മുല്ലപ്പെരിയാറിലേക്ക്
6.45- ഡാമിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി
6.50- പറഞ്ഞതിലും അല്പം വൈകി തമിഴ്‌നാട് സംഘം ഡാമിലെത്തി
7.00- ആദ്യ സൈറൺ മുഴക്കി
7.15- രണ്ടാം സൈറൺ
7.25- മൂന്നാം സൈറൺ
7.29- മൂന്നാം നമ്പർ സ്പിൽവേ ഷട്ടർ 35 സെന്റി മീറ്റർ ഉയർത്തി
7.30- നാലാം നമ്പർ സ്പിൽവേ ഷട്ടറും 35 സെന്റി മീറ്റർ ഉയർത്തി സെക്കൻഡിൽ 538.16 ഘനയടി ജലം പെരിയാറിലേക്ക്
9.00- വള്ളക്കടവിൽ ജലനിരപ്പ് നേരിയ തോതിൽ ഉയർന്നു തുടങ്ങി
രാത്രി 9- അഞ്ചാം നമ്പർ ഷട്ടർ ഉയർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |