തിരുവനന്തപുരം: അമ്പത്തിയൊന്ന് പവന്റെ ആഭരണങ്ങളും സ്ത്രീധനമായി ലഭിച്ച പുത്തൻ കാറുമായി നവവധു കാമുകനൊപ്പം പോയി. പുല്ലുവിള സ്വദേശിനിയായ 23 കാരിയാണ് സ്വന്തം വീട്ടുകാരെയും ഭർത്താവിനെയും വിട്ട് പൂവച്ചൽ സ്വദേശിയായ കാമുകനൊപ്പം നാടുവിട്ടത്.
യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് കേസെടുത്ത കാഞ്ഞിരംകുളം പൊലീസ് യുവതിയെയും കാമുകനെയും കണ്ടെത്തിയെങ്കിലും യുവതി ഭർത്താവിനും വീട്ടുകാർക്കും ഒപ്പം പോകാൻ വിസമ്മതിച്ചതോടെ കോടതിയിൽ ഹാജരാക്കിയ യുവതിയെ കാമുകനൊപ്പം വിട്ടയച്ചു.
രണ്ടാഴ്ചമുമ്പായിരുന്നു പ്രവാസിയും പുല്ലുവിള സ്വദേശിയുമായ യുവാവും യുവതിയും മതാചാര പ്രകാരം വിവാഹം ചെയ്തത്. ആർഭാടപൂർവ്വമായിരുന്നു വിവാഹം . ഭർത്താവിനൊപ്പം കഴിയുന്നതിനിടെ എസ്.ബി.ഐ.യിലെ കളക്ഷൻ ഏജന്റായ യുവതി ഓഫീസിൽ പോകുന്നുവെന്ന് പറഞ്ഞ് രണ്ട് ദിവസം മുമ്പ് വീട്ടിൽ നിന്ന് മുങ്ങി. സ്ത്രീധനമായി ലഭിച്ച 51 പവൻ ആഭരണങ്ങളും കാറുമായാണ് യുവതി പോയത്. വൈകിട്ടായിട്ടും യുവതി തിരിച്ചെത്താതെ വന്നതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിലാണ് കാമുകനോടൊപ്പമാണ് യുവതി ഒളിച്ചോടിയതെന്ന വിവരമറിഞ്ഞത്. പൊലീസ് ഇരുവരെയും സ്റ്റേഷനിൽ എത്തിച്ചെങ്കിലും ഭർത്താവിനോ വീട്ടുകാർക്കോ ഒപ്പം പോകാൻ യുവതി കൂട്ടാക്കിയില്ല. തർക്കം രൂക്ഷമായതോടെ വീട്ടുകാരിൽ നിന്ന് കൈക്കലാക്കിയ ആഭരണങ്ങളിൽ കുറച്ച് പിതാവിന് തിരിച്ച് നൽകാമെന്ന് യുവതി അറിയിച്ചു. ഭർത്താവിനൊപ്പം യുവതിയെ അയക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പൊലീസ് ഒളിച്ചോട്ടത്തിന് കേസെടുത്തു. കാമുകൻ വിവാഹത്തിന് മുമ്പ് ആലോചനയുമായി യുവതിയുടെ വീട്ടിൽ എത്തിയെങ്കിലും വീട്ടുകാർ വിസമ്മതിച്ചതായി പറയപ്പെടുന്നു. ഇതോടെ ഒളിച്ചോടാൻ തീരുമാനിച്ച യുവതി സ്വത്ത് മോഹിച്ച് വിവാഹം കഴിയുന്നതുവരെ കാത്തിരുന്നതായാണ് പൊലീസിന്റെ വെളിപ്പെടുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |