ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് അപേക്ഷ നൽകി
തിരുവനന്തപുരം: 2018ലെ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് മുതൽ ഇടതുമുന്നണിക്കൊപ്പം പ്രവർത്തിക്കുന്ന മുൻ കോൺഗ്രസ് എം.എൽ.എ ശോഭന ജോർജ് സി.പി.എം അംഗത്വത്തിനായി അപേക്ഷ നൽകി. ചെറിയാൻ ഫിലിപ്പ് കോൺഗ്രസിൽ മടങ്ങിയെത്തിയതിന് പിറ്റേന്നാണ് ശോഭനയുടെ നീക്കം. ചെറിയാൻ ഫിലിപ്പിന്റെ അടുത്ത ബന്ധുവാണ് ശോഭന.
ചെങ്ങന്നൂർ സ്വദേശിയായതിനാൽ ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസറിനാണ് ശോഭന അപേക്ഷ നൽകിയത്. ഇത് പരിശോധിച്ചശേഷം സി.പി.എമ്മിന്റെ അവരുൾപ്പെടുന്ന ഘടകം ആവശ്യമായ തുടർനടപടിയെടുക്കും. ചെറിയാൻ കോൺഗ്രസിലേക്ക് മടങ്ങിയതിന് പിന്നാലെ സമാനരീതിയിൽ സി.പി.എമ്മിനൊപ്പം പോയവർക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾ പ്രവാഹമായിരുന്നു. ശോഭനയ്‌ക്കെതിരെയും അതിരുവിട്ട പരിഹാസങ്ങളുയർന്നു. കോൺഗ്രസ് ഗ്രൂപ്പുകളാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം. ഇതേത്തുടർന്നാണ് തന്റേത് ഉറച്ച നിലപാടാണെന്ന സന്ദേശം നൽകിക്കൊണ്ട് ശോഭന സി.പി.എം അംഗത്വത്തിന് അപേക്ഷിച്ചത്.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശോഭന ചെങ്ങന്നൂരിൽ കോൺഗ്രസ് വിമതയായി മത്സരിച്ചിരുന്നു. 2018ല ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ട് സി.പി.എം സ്ഥാനാർത്ഥി സജി ചെറിയാനായി രംഗത്തിറങ്ങി. പിന്നീട് ഖാദിബോർഡിന്റെ ഉപാദ്ധ്യക്ഷയായി നിയമിക്കപ്പെട്ടു. അവരൊഴിഞ്ഞപ്പോഴാണ് ചെറിയാനെ രണ്ടാം പിണറായിസർക്കാർ പരിഗണിച്ചത്.
1991 മുതൽ തുടർച്ചയായി മൂന്ന് തവണ ചെങ്ങന്നൂരിലെ എം.എൽ.എയായിരുന്ന ശോഭന കെ. കരുണാകരന്റെ ഐ ഗ്രൂപ്പിൽ സജീവമായിരുന്നു. 2005ൽ ഉമ്മൻചാണ്ടിയുമായുള്ള പോരിൽ കെ. കരുണാകരനൊപ്പം ഉറച്ചുനിന്നു. കരുണാകരൻ ഡി.ഐ.സി രൂപീകരിച്ചപ്പോൾ ഒപ്പം നിന്നു. ഇതിനായി 2005ൽ എം.എൽ.എ സ്ഥാനം രാജിവച്ചു. 2006ലെ തിരഞ്ഞെടുപ്പിൽ ഡി.ഐ.സി യു.ഡി.എഫിനോട് സഹകരിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ തിരുവനന്തപുരം വെസ്റ്റിലേക്ക് ശോഭന സ്ഥാനാർത്ഥിയായി. എന്നാൽ ടി. ശരത്ചന്ദ്രപ്രസാദ് കോൺഗ്രസ് വിമതനായതോടെ രണ്ടു പേരും തോറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |