തിരുവനന്തപുരം: കള്ള പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി തിരുവനന്തപുരത്തെത്തി. രാവിലെ 10.30ഓടെ ബംഗളൂരുവിൽ നിന്നുള്ള വിമാനത്തിലാണ് ബിനീഷ് എത്തിയത്. ഒരു വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ച ബിനീഷിന് കഴിഞ്ഞ ദിവസം ബംഗളൂരു കോടതി ജാമ്യം അനുവദിച്ചിരുന്നു. മടങ്ങിയെത്തിയ ബിനീഷിന് വമ്പൻ സ്വീകരണമാണ് വിമാനത്താവളത്തിൽ ഒരുക്കിയിരുന്നത്.
അതേസമയം മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ബിനീഷ് ഒഴിഞ്ഞു മാറി. തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം ചിലതൊക്കെ പറയുമെന്ന് ബംഗളൂരുവിൽ വച്ച് ബിനീഷ് പറഞ്ഞിരുന്നു. എന്നാൽ തിരുവനന്തപുരം വിമാനത്താവളത്തിൽ തന്നെ കാത്തു നിന്ന മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ ബിനീഷ് കൂട്ടാക്കിയില്ല. പറയാനുള്ളത് പീന്നീട് പറയും എന്ന് മാത്രമാണ് ബിനീഷ് മറുപടി പറഞ്ഞത്.
കേരളത്തിലെ ഒരു കേസുമായി ബന്ധപ്പെട്ട് ചില വ്യക്തികളുടെ പേരുകൾ പറയാൻ തയ്യാറാകാതിരുന്നതാണ് തനിക്കെതിരെ ഇ ഡി കേസെടുക്കാൻ കാരണമെന്നും തനിക്കെതിരെയുള്ള കേസ് ബി ജെ പിയുടെ രാഷ്ട്രീയ വേട്ടയാടൽ മാത്രമാണെന്നും ബിനീഷ് ആരോപിച്ചിരുന്നു.
വ്യാഴാഴ്ച ജാമ്യം ലഭിച്ച ബിനീഷിന്, ജാമ്യക്കാരെ ഹാജരാക്കാൻ സാധിക്കാതെ വന്നതിനാലാണ് വെള്ളിയാഴ്ച ജയിൽ മോചിതനാകാൻ കഴിയാതെ വന്നത്. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആൾജാമ്യമുൾപ്പെടെ കർശനമായ ഉപാധികളോടെയാണ് ബിനീഷിന് ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യ നിബന്ധനകൾ അറിഞ്ഞതോടെ നേരത്തെ ജാമ്യം നിൽക്കാമെന്ന് ഏറ്റിരുന്നവർ പിന്മാറി. പുതിയ ജാമ്യക്കാരെ കണ്ടെത്തി ഹാജരാക്കിയപ്പോഴേക്കും കോടതി സമയം കഴിഞ്ഞിരുന്നു. അതിനാലാണ് ഒരു ദിവസം വൈകി ബിനീഷ് പുറത്തിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |