ന്യൂഡൽഹി: വീടിന് സമീപത്ത് റോഡരികിൽ നിൽക്കുന്ന ആൽമരം മുറിക്കുന്നത് തടയാൻ ഹൈക്കോടതിയിൽ അഭിഭാഷകന്റെ പരക്കംപാച്ചിൽ. കത്ത് പരാതിയായി പരിഗണിച്ച കോടതി, 11ന് വാദം കേൾക്കുംവരെ മരത്തിന് പോറൽപോലും ഏൽപ്പിക്കരുതെന്ന് ഉത്തരവിട്ടു.
അഭിഭാഷകൻ എൻ. ഹരിഹരന്റെ ഇന്ദർപുരിയിലെ ഏഴാം നമ്പർ വീടിനു സമീപത്ത് റോഡരികിലാണ് അറുപതുവർഷം പഴക്കമുള്ള മരം. കഴിഞ്ഞ ദിവസം കോടതിയിൽ നിൽക്കുമ്പോഴാണ് മരം മുറിക്കാൻ വനംവകുപ്പിലെയും കോർപറേഷനിലെയും ആൾക്കാർ എത്തിയെന്ന വിവരം അയൽവാസി അറിയിച്ചത്. അവരെ തടയാൻ നിർദ്ദേശിച്ചശേഷം കത്ത് രൂപത്തിൽ പരാതി തയ്യാറാക്കി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിനെ സമീപിച്ചു. പക്ഷേ, അന്നത്തെ വാദം കേൾക്കൽ പൂർത്തിയാക്കിയിരുന്നു.
പിന്നാലെ ജസ്റ്റിസുമാരായ സിദ്ധാർഥ് മൃദുൽ, അനൂപ് ഭംഭാനി എന്നിവരുടെ ബെഞ്ചിനെ സമീപിച്ചെങ്കിലും അവർ മറ്റൊരു കേസ് കേൾക്കുന്ന തിരക്കിലായിരുന്നു. കാത്തുനിന്ന് വൈകിട്ട് 4.30ന് പരാതി ബെഞ്ചിനു മുന്നിൽ ഉന്നയിച്ചു. ഹർജി ഉടൻ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് അയച്ചു.
45 മിനിറ്റിനുള്ളിൽ ഹർജി ജസ്റ്റിസ് രേഖ പല്ലിയുടെ മുന്നിലെത്തി. അപ്പോഴേക്കും വനം വകുപ്പിന്റെയും ഡൽഹി മുനിസിപ്പൽ കോർപറേഷന്റെയും അഭിഭാഷകർക്ക് ഹാജരാകാൻ അറിയിപ്പ് പോയിക്കഴിഞ്ഞിരുന്നു. അറുപതു വർഷത്തിനിടെ തനിക്കും പരിസരവാസികൾക്കും തണലേകിയ മരം നിയമവിരുദ്ധമായാണ് മുറിക്കുന്നതെന്നും തടയണമെന്നും ഹരിഹരൻ വാദിച്ചു.
ഡൽഹി പൊലീസിനും വനംവകുപ്പിനും ന്യൂഡൽഹി മുനിസിപ്പൽ കോർപറേഷനും കോടതി നോട്ടീസ് ഉത്തരവായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |