കൊച്ചി : നയതന്ത്ര സ്വർണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന പ്രതി സ്വപ്‌ന സുരേഷിന് ജാമ്യം ലഭിച്ചു. എൻ ഐ എ കോടതി വിധിക്കെതിരെ സ്വപ്‌ന നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതോടെ സ്വപ്‌ന ഉൾപ്പടെയുള്ളവർക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയും. അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് സ്വപ്‌ന പുറത്തിറങ്ങുന്നത്.
കസ്റ്റംസ്, ഇ.ഡി കേസുകളിൽ നേരത്തേ സ്വപ്‌നയ്‌ക്ക് ജാമ്യം കിട്ടിയിരുന്നു. കേസിലെ മറ്റു പ്രതികളായ സരിത്, റബിൻസ്, മുഹമ്മദ് ഷാഫി, എം.എം ജലാൽ എന്നിവർക്കും കോടതി ജാമ്യം അനുവദിച്ചു. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം നൽകുക. കേസിൽ യു എ പി എ നിലനിൽക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. കരുതൽ തടങ്കൽ അവസാനിച്ചതിനാൽ സ്വപ്‌നയും സരിത്തും ഉടൻ ജയിൽ മോചിതരാകും. മറ്റുള്ളവരുടെ കരുതൽ തടങ്കൽ ഈ മാസം അവസാനം കഴിയും. എൻ.ഐ.എ രാജ്യത്ത് രജിസ്റ്റർ ചെയ്ത ആദ്യത്തെ സ്വർണക്കടത്ത് കേസായിരുന്നു ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |