കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രി മിനി മെഡിക്കൽ കോളേജ് ആശുപത്രി ആക്കുന്നതുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗംകൂടി. മുടങ്ങിക്കിടന്ന ജോലികളെല്ലാം പുനരാരംഭിച്ചു. ആശുപത്രിയുടെ പ്രവേശന കവാട ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ ഊർജ്ജിതമായി നടക്കുന്നത്. ബാക്കി ഭാഗങ്ങളിലെ നിർമ്മാണത്തിനായുള്ള മണ്ണെടുപ്പും തുടങ്ങിയിട്ടുണ്ട്.
കൊല്ലം- തിരുമംഗലം ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന പ്രധാന പട്ടണമാണ് കൊട്ടാരക്കര. അതുകൊണ്ടുതന്നെ വാഹന അപകടത്തിൽ പരിക്കേറ്റ് നിരവധി പേരാണ് ആശുപത്രിയിലെത്തുന്നത്. അത്യാവശ്യ ചികിത്സ നൽകി മെഡി. ആശുപത്രിയിലേക്ക് റഫർ ചെയ്യുന്ന രീതിയാണ് കാലങ്ങളായി നടക്കുന്നത്.
താലൂക്ക് ആശുപത്രിയിൽ മെച്ചപ്പെട്ട ചികിത്സാ സംവിധാനങ്ങൾ വേണമെന്ന ആവശ്യം പരിഗണിച്ചാണ് മിനി മെഡി. ആശുപത്രിയാക്കാൻ സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 25ന് അന്ന് ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ. ശൈലജയാണ് കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം നടത്തിയത്.
താലൂക്ക് ആശുപത്രി മിനി മെഡി. ആശുപത്രിയാക്കുന്ന വിധത്തിലാണ് കിഫ്ബിയിൽ നിന്നനുവദിച്ച 67.67 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പ്ളാൻ ചെയ്‌തത്. 13 ലക്ഷം രൂപയുടെ കരാറിൽ ചില പഴയ കെട്ടിടങ്ങൾ പൊളിച്ച് നീക്കിയിരുന്നു. പൊളിക്കാനുള്ളവ ശേഷിക്കുകയാണ്. മോർച്ചറിയടക്കം പൊളിച്ചു നീക്കിയതോടെ തട്ടിക്കൂട്ട് സംവിധാനങ്ങളിലാണ് ഇവയുടെ പ്രവർത്തനം.
......................
₹ 67.67 കോടി: പദ്ധതിക്ക് ആകെ അനുവദിച്ച തുക
.........................
233 കിടക്കകളുള്ള വാർഡ്
മിനി മെഡിക്കൽ കോളേജ് ആശുപത്രി സംവിധാനത്തിലേക്ക് എത്തുന്നതോടെ 233 കിടക്കകളുള്ള വാർഡ് നിർമ്മിക്കും. അഡ്മിനിസ്ട്രേഷൻ ബ്ളോക്ക്, ഡയഗ്‌നോസ്‌റ്റിക് ബ്ളോക്ക്, വാർഡ് ടവർ എന്നീ ബഹുനില കെട്ടിടങ്ങളാണ് നിർമ്മിക്കുന്നത്. 200 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും.
എട്ട് ലിഫ്റ്റുകൾ ക്രമീകരിക്കും. ഓഫീസ് ബ്ളോക്ക് പ്രവേശന കവാടത്തിന്റെ ഭാഗത്തേക്ക് മാറും. പുതുതായി രണ്ട് പ്രവേശന കവാടങ്ങളും ആംബുലൻസുകൾക്ക് മാത്രമായി പ്രത്യേക പ്രവേശന കവാടവുമൊരുക്കും.
കെ.എസ്.ഇ.ബി സിവിൽ വിഭാഗത്തിനാണ് നിർമ്മാണ ചുമതല. ഇതിനൊപ്പം ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററുകളും നവീകരിക്കുന്നുണ്ട്. ഇതിനായി 1.30 കോടിയാണ് അനുവദിച്ചത്.
നിയമനങ്ങളും ഉടൻ
മിനി മെഡിക്. ആശുപത്രി ആകുന്നതോടെ വിവിധ തസ്തികകളിൽ നിയമനം നടത്തേണ്ടിവരും. അടുത്ത ആഴ്ചയിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി കൂടിയ ശേഷം ഇതുസംബന്ധിച്ച് ആദ്യഘട്ട വിലയിരുത്തൽ നടത്തും. താത്കാലിക അടിസ്ഥാനത്തിൽ ഫ്രണ്ട് ഓഫീസിലേക്കടക്കം നിയമനങ്ങൾ നടത്താനാണ് ആലോചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |