കൊച്ചി: പുരാവസ്തു - സാമ്പത്തിക തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കലിന്റെ കലൂരിലെ മ്യൂസിയം വീട്ടിൽ ആഡംബരത്തിന്റെ പ്രതീകമായി സൂക്ഷിച്ചിരുന്ന 'ആനക്കൊമ്പ്' ഒട്ടകത്തിന്റെ എല്ലിൽ തീർത്തതാണെന്ന് വ്യക്തമായി. ആനക്കൊമ്പിന്റെ രൂപത്തിലുള്ള രണ്ടു ജോഡി ശില്പം 32,000 രൂപയ്ക്ക് കൊച്ചിയിലെ മുന്തിയ ഹോട്ടലിലെ ആന്റിക്ക് ഷോപ്പിൽ നിന്ന് വാങ്ങിയതാണെന്ന് ഇയാൾ കേസ് അന്വേഷിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് മോൻസണിനെ ആന്റിക്ക് ഷോപ്പിലെത്തിച്ച് ഇന്നലെ തെളിവെടുത്തു.
രാജസ്ഥാനിൽ നിന്നാണ് ഇവ ഷോപ്പിൽ എത്തിച്ചിരുന്നത്. 8,000 മുതൽ 10,000 രൂപ വരെയാണ് ഒരെണ്ണത്തിന് ഷോപ്പിൽ ഈടാക്കുന്നത്. ഇവിടെ നിന്ന് വാങ്ങിയ രണ്ട് 'ആനക്കൊമ്പ്' മോൻസൺ അരക്കോടി രൂപയ്ക്ക് ബംഗളൂരു സ്വദേശിക്ക് വിറ്റിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞ ബംഗളൂരു സ്വദേശി മോൻസൺ പിടിയിലായതിന് പിന്നാലെ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്. കേരളകൗമുദി മോൻസണിന്റെ ആനക്കൊമ്പ് തട്ടിപ്പ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
മോൻസണിനെ ഇന്നലെ കലൂർ വൈലോപ്പിള്ളി ലെയ്നിലെ വീട്ടിലെത്തിച്ചും തെളിവെടുത്തു. കഴിഞ്ഞ മാസം ഇയാളുടെ വാടക വീട്ടിലും കാക്കനാട് വാഴക്കാലായിലെ സുഹൃത്തിന്റെ വീട്ടിലും വനംവകുപ്പ് പരിശോധന നടത്തി ആനക്കൊമ്പ് രൂപത്തിലുള്ള ശില്പങ്ങളും ശംഖുകൾ, തിമിംഗിലത്തിന്റെ അസ്ഥിയെന്ന് കരുതുന്ന രണ്ട് വസ്തുക്കൾ, പവിഴപ്പുറ്റ് തുടങ്ങിയവയും പിടിച്ചെടുത്തിരുന്നു. ഇവ ശാസ്ത്രീയ പരിശോധനയ്ക്കായി തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലേക്ക് അയച്ചിരിക്കുകയാണ്.
ഇതു സംബന്ധിച്ച് രജിസ്റ്റർ ചെയ്ത കേസിൽ വനം വകുപ്പിന്റെ കസ്റ്റഡി കാലാവധി ഇന്ന് പൂർത്തിയാകുമെന്നതിനാൽ വൈകിട്ട് കോടതിയിൽ ഹാജരാക്കും.
അതേസമയം, തൃശൂർ സ്വദേശിയിൽ നിന്ന് 15 ലക്ഷം തട്ടിയ കേസിൽ ക്രൈംബ്രാഞ്ച് ഉടൻ കസ്റ്രഡി അപേക്ഷ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |