തിരുവനന്തപുരം: മദ്യലഹരിയിലായിരുന്ന മകൻ അച്ഛനെ കത്രികയ്ക്ക് കുത്തിക്കൊന്നു. പഴയ കാരയ്ക്കാമണ്ഡപം സെന്റ് ആന്റണീസ് ചർച്ചിന് സമീപം സെറ്റിൽമെന്റ് കോളനിയിൽ കാനത്തുവിള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വള്ളക്കടവ് സ്വദേശി ഏലിയാസാണ് (80) കൊല്ലപ്പെട്ടത്. മകൻ ക്ലീറ്റസിനെ (52) സംഭവസ്ഥലത്തുനിന്ന് പൊലീസ് അറസ്റ്റു ചെയ്തു. ചെരുപ്പ് റിപ്പയറിംഗുകാരനായ ഏലിയാസും മകനും മാത്രമാണ് ഒറ്റമുറി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നത്. ഇവർ തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുള്ളതായി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി 12.45ഓടെ ഇവർ തമ്മിലുണ്ടായ വഴക്കാണ് ഏലിയാസിന്റെ മരണത്തിൽ കലാശിച്ചത്. മദ്യലഹരിയിലായിരുന്ന ക്ളീറ്റസ് വഴക്കിനിടെ പിതാവിനെ കത്രികയ്ക്ക് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടുത്ത വീട്ടിലെ താമസക്കാരനെ ഫോണിൽ വിളിച്ച ക്ലീറ്റസ് അച്ഛൻ തറയിൽ കുനിഞ്ഞിരിക്കുകയാണെന്നും ഒന്നും മിണ്ടുന്നില്ലെന്നും പറഞ്ഞു. അയൽവാസികൾ എത്തുമ്പോൾ ക്ലീറ്റസ് തറയിൽ തളം കെട്ടിനിന്ന രക്തം തുടച്ച് വൃത്തിയാക്കുകയായിരുന്നു. തൊട്ടടുത്തായി ഏലിയാസ് കിടക്കുന്നതും കണ്ടു. സംശയം തോന്നിയ അയൽവാസികൾ നേമം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഏലിയാസിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. വള്ളക്കടവിലെ മകളുടെ വീട്ടിൽ താമസിച്ചിരുന്ന ഏലിയാസ് ഭാര്യയുടെ മരണശേഷമാണ് മകനൊപ്പം താമസമായത്. ക്ളീറ്റസ് അവിവാഹിതനാണ്. ഏലിയാസിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. ഹിലാരി, പുഷ്പ എന്നിവരാണ് മറ്റുമക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |