കൊവിഡ് ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ പിരിച്ചുവിട്ടു
കൊല്ലം: കൊവിഡ് വാക്സിനേഷൻ, പരിശോധന എന്നിവ രേഖയിൽപ്പെടുത്തുന്ന ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടർന്ന് ജില്ലയിലെ വാക്സിനേഷൻ പ്രവൃത്തികൾ താളംതെറ്റി. കൊവിഡ് ബ്രിഗേഡിന്റെ ഭാഗമായി താത്കാലികാസ്ഥാനത്തിൽ ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) നിയമിച്ച ഇവരെ ഒക്ടോബർ 31നാണ് പിരിച്ചുവിട്ടത്. എൻ.എച്ച്.എം നിയമിച്ച ഡോക്ടർമാരെയും നഴ്സുമാരെയും ഇതിനോടകം പിരിച്ചുവിട്ടിരുന്നു.
കൊവിഡ് നിരക്ക് കുറയുന്നുവെന്നും ഇവർക്ക് വേതനം നൽകാൻ മതിയായ പണം ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് പിരിച്ചുവിടൽ. ഇതോടെ ജില്ലയിലെ വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം 130ൽ നിന്ന് 43 ആയി. 23 എണ്ണമാണ് സർക്കാർ മേഖലയിലുള്ളത്. എല്ലാ ദിവസവും വാക്സിൻ വിതരണം ചെയ്യുന്നത് ജില്ലാ, താലൂക്ക് ആശുപത്രികളിൽ മാത്രമായി ചുരുങ്ങുകയും ചെയ്തു. 30,000ത്തിന് മുകളിൽ വാക്സിനേഷൻ നടന്നിരുന്ന ജില്ലയിൽ ഇപ്പോൾ 15,000 ത്തിൽ താഴെയാണ് നടക്കുന്നത്.
'പരീക്ഷ'ണ നിയമനം
ഡാറ്റ എൻട്രി തസ്തികയിലേക്ക് ജില്ലയിൽ എൻ.എച്ച്.എം 2020 ഡിസംബറിൽ പരീക്ഷ നടത്തുകയും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. 2022 ഡിസംബർ വരെ കാലാവധിയുള്ള റാങ്ക്ലിസ്റ്റിൽ 21 പേരാണ് ഉൾപ്പെട്ടത്. ഇതിൽ ആദ്യ രണ്ടുറാങ്കുകാർക്ക് എൻ.എച്ച്.എം നിയമനം നൽകിയെങ്കിലും മറ്റുള്ളവരെ പരിഗണിച്ചില്ല. പിന്നീട് ഇവരെ 'കൊവിഡ് ബ്രിഗേഡു'കളായി ഇതേ ജോലിയിൽ നിയമിച്ചു. കൊവിഡ് പരിശോധനയുടെ വിവരശേഖരണവും ഓൺലൈൻ അപ്‌ലോഡ് ചെയ്യുന്നതുമൊക്കെ ഇവരുടെ ജോലിയിൽ ഉൾപ്പെട്ടവയായിരുന്നു. കഴിഞ്ഞ ഒക്ടോബർ അവസാനവാരത്തോടെയാണ് പിരിച്ചുവിടൽ പലരും അറിഞ്ഞത്. ഡാറ്റ എൻട്രി ഓപ്പറേറ്റർമാരുടെ അഭാവം മൂലമുള്ള പ്രതിസന്ധി പരിഹരിക്കാൻ ആരോഗ്യവകുപ്പിന് ഇടപെടാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
ഇഷ്ടക്കാർക്ക് നിയമനം
ഡാറ്റ എൻട്രി തസ്തികയിലുള്ളവരെ എൻ.എച്ച്.എം പിൻവലിച്ചതോടെ തൽസ്ഥാനത്ത് താത്കാലികാടിസ്ഥാനത്തിൽ ഇഷ്ടക്കാരെ തിരുകികയറ്റുന്നുണ്ടെന്നും ആരോപണമുണ്ട്. എൻ.എച്ച്.എം പ്രതിദിനം 450 രൂപ നൽകിയിരുന്ന സ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ 750 രൂപ വേതനത്തിൽ താത്കാലികക്കാരെ തങ്ങളുടെ ഇഷ്ടക്കാരിൽ നിന്ന് നിയമിക്കാനാണ് പ്രമുഖ ഭരണപക്ഷ രാഷ്ട്രീയ പാർട്ടിക്കാർ ശ്രമിക്കുന്നത്. ഇങ്ങനെ 12 പേരെ തിരഞ്ഞെടുത്തെന്നും നിയമനം ഉടൻ ഉണ്ടാകുമെന്നും സൂചനയുണ്ട്.
ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ പിരിച്ചുവിട്ടതിലൂടെ വാക്സിനേഷൻ, കൊവിഡ് പരിശോധന എന്നിവയിലെല്ലാം ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഇവരുടെ സേവനം തിരികെ ആവശ്യപ്പെട്ടുകൊണ്ട് ദേശീയ ആരോഗ്യദൗത്യത്തിന് കത്തുനൽകി. താത്കാലികമായി മറ്റുളവരെ നിയമിക്കാനുള്ള നടപടികളൊന്നുമില്ല
ആർ. ശ്രീലത, ജില്ലാ മെഡിക്കൽ ഓഫീസർ
................................
ജില്ലയിലുണ്ടായിരുന്ന വാക്സിനേഷൻ സെന്ററുകൾ: 130
ഇപ്പോഴുള്ളത്: 43
സർക്കാർ മേഖലയിലുള്ളത്: 23
നിലവിൽ പരമാവധി പ്രതിദിന വാക്സിനേഷൻ: 15,000
...................................
എൻ.എച്ച്.എം- ഡാറ്റ എൻട്രി ഓപ്പറേറ്റർമാർ
പരീക്ഷ നടത്തിയത്: 2020 ഡിസംബർ
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ: 21
നിയമനം ലഭിച്ചവർ: 02
ബാക്കിയുള്ളവർ: താത്കാലിക നിയമനം
പ്രതിദിന വേതനം: 450 രൂപ
പിരിച്ചുവിട്ടത്: 2021 ഒക്ടോബർ 31
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |