തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ മരംമുറിക്കാൻ തമിഴ്നാടിന് സംസ്ഥാന വനംവകുപ്പ് നൽകിയ ഉത്തരവ് മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചെന്ന വാർത്ത പുറത്തുവന്നെങ്കിലും, യഥാർത്ഥത്തിൽ മാറ്റിവയ്ക്കുക മാത്രമാണ് ചെയ്തത്. `കീപ്പ് ഇൻ അബെയ്ൻസ് ' എന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.
കേന്ദ്ര വനം പരിസ്ഥതി മന്ത്രാലയത്തിന്റെയും നാഷണൽ വൈൽഡ് ലൈഫ് ബോർഡിന്റെയും അനുമതി ലഭ്യമല്ലാത്തതിനാൽ തത്കാലം ഉത്തരവ് മാറ്റിവയ്ക്കുന്നു എന്നാണ് അർത്ഥം. തമിഴ്നാടിന്റെ നിലപാടിന് നിഗൂഢമായി പച്ചക്കൊടി കാണിക്കുന്നതിന് തുല്യമാണിതെന്നാണ് വ്യക്തമാവുന്നത്.
അനുമതി നൽകിയത് താനോ മുഖ്യമന്ത്രിയോ അറിഞ്ഞിട്ടില്ലെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ വനം മന്ത്രി എ.കെ.ശശീന്ദ്രൻ, സർക്കാർ നിലപാടിന് വിരുദ്ധമായ ഉത്തരവ് നിലനിൽക്കില്ലെന്നാണ് ഇന്നലെ നിയമസഭയിൽ പ്രഖ്യാപിച്ചത്.
അതിനിടെയാണ്, വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ രണ്ടാമത് ഇറക്കിയ ഉത്തരവിന്റെ വിവരങ്ങൾ പുറത്തുവന്നത്.
കടുവസംരക്ഷണ കേന്ദ്രത്തിലെ മരങ്ങൾ മുറിക്കുന്നതിന് സംസ്ഥാന ഉത്തരവിനു പുറമെ കേന്ദ്രം വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും നാഷണൽ വൈൽഡ് ലൈഫ് ബോർഡിന്റെ അനുമതിയും ആവശ്യമാണ്. ബേബി ഡാമിന് മുന്നിലെ മരം മുറിക്കുന്നതിന് ഇൗ അനുമതികൾ വാങ്ങിയിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നാണ് മാറ്റിവയ്ക്കാൻ കാരണമായി പറയുന്നത്. ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമംകൂടിയാണ് ഇവിടെ നിഴലിക്കുന്നത്. കേന്ദ്രാനുമതികൾ ലഭ്യമാക്കിയാൽ, ബേബി ഡാമിന് മുന്നിലെ മരങ്ങൾ തമിഴ്നാടിന് മുറിക്കാമെന്ന അവസ്ഥയാണ് ഇവിടെ വന്നുചേരുന്നത്.
ഉന്നതർ നീക്കിയ കരുക്കൾ
നവം.1
സുപ്രീം കോടതി നിയോഗിച്ച മുല്ലപ്പെരിയാർ മേൽനോട്ട സമിതിയിൽ കേരളത്തിന്റെ ഏക പ്രതിനിധിയായ ജലവിഭവ അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിന്റെ ചേംബറിൽ യോഗം ചേർന്ന് മരംമുറിക്കാനുള്ള അനുമതി നൽകാൻ തീരുമാനിക്കുന്നു.
നവം.5
തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുഗന്റെ നേതൃത്വത്തിലുള്ള നാലംഗ മന്ത്രിസംഘം മുല്ലപ്പെരിയാർ സന്ദർശിക്കുന്നു. മരം മുറിക്കാൻ അനുമതി വേണമെന്ന് പ്രഖ്യാപിക്കുന്നു. അന്നുതന്നെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് ഉത്തരവ് ഇറക്കുന്നു. ഉത്തരവ് ഇറക്കിയ കാര്യം ടി.കെ. ജോസിനെയും വനം, വന്യജീവി പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹയെയും അറിയിക്കുന്നു. കത്തും നൽകുന്നു.
നവം.6
മരംമുറിക്കാൻ അനുമതി നൽകിയതിന് മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് തമിഴനാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കത്ത് പുറത്തുവിടുന്നു. ഉത്തരവ് അറിഞ്ഞില്ലെന്ന് വ്യക്തമാക്കിയ വനം മന്ത്രി എ.കെ.ശശീന്ദ്രൻ മുഖ്യമന്ത്രിയുടെ അനുമതിയോടെ ഉത്തരവ് തടയാൻ നിർദ്ദേശിക്കുന്നു.
നവം.7
ആദ്യഉത്തരവിനെ കുറിച്ച് അറിയാമായിരുന്ന വനം, വന്യജീവി പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ,കേന്ദ്രാനുമതി വേണമെന്ന കാരണം ചൂണ്ടിക്കാട്ടി ഉത്തരവ് മാറ്റിവച്ചതായി രണ്ടാം ഉത്തരവ് ഇറക്കുന്നു.
ഉത്തരവ് ആദ്യം
എത്തുന്നത്
സർക്കാർ പുറത്തിറക്കുന്ന ഉത്തരവുകൾ ഉടനടി അതത് മന്ത്രിമാരുടെ ഓഫീസുകളിൽ എത്തിക്കുകയാണ് പതിവ്. പക്ഷേ, വിവാദ ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് മന്ത്രിയുടെ
നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |