റാന്നി: കാർ വാടകയ്ക്കെടുത്ത ശേഷം പണം നൽകാതെ മറിച്ചുവിറ്റയാൾ റാന്നി പൊലീസിന്റെ പിടിയിലായി. കോട്ടയം നെടുങ്ങാടപ്പള്ളി ബഥനി ഹൗസിൽ ഗോഡ് ലി ദേവ് (46) ആണ് അറസ്റ്റിലായത്.റാന്നി സ്വദേശിയാണ്. വടശേരിക്കര കിടങ്ങിൽ അജിലാൽ ഒരുമാസം മുമ്പ് റാന്നി പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ് . കാർ വാടകയ്ക്ക് കൊടുത്ത ശേഷം ലഭിച്ച 1.50 ലക്ഷം രൂപയും ഇയാൾ തട്ടിയെടുത്തിരുന്നു. എറണാകുളം കേന്ദ്രീകരിച്ചുള്ള വാഹനതട്ടിപ്പു സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.ഇത്തരത്തിൽ തട്ടിയെടുത്ത മറ്റൊരു കാറുമായാണ് ഇയാൾ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ കാർ പാർക്കിങ്ങ് ഗ്രൗണ്ടിൽ വച്ച് പിടിയിലായത്. 90000 രൂപ നൽകാമെന്നറിയിച്ച് ഉടമയെ പറ്റിച്ച് കൈക്കലാക്കിയതാണ് കാർ. അജിലാലിന്റെ കാർ പയ്യന്നൂർ പഴയങ്ങാടിയിൽ നിന്ന് പൊലീസ് പിന്നീടു കണ്ടെടുത്തു . 2019ലാണ് അജിലാൽ ഗോഡ് ലിക്ക് കാർ കൈമാറിയത്. വാടകയായി 1.50 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞാണ് വാങ്ങിയത്.ഇങ്ങനെ ലഭിച്ച പണം ഗോഡ് ലി തട്ടിയെടുക്കുകയും ചെയ്തു. അജിലാൽ നിരന്തരം ബന്ധപ്പെട്ടിട്ടും കാറോ പണമോ നൽകാൻ ഗോഡ് ലി തയ്യാറായില്ല. അജിലാൽ റാന്നി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെ ഗോഡ് ലി മുങ്ങി. പലതവണ ഇയാൾ കാർ കൈമാറിയതായും അവസാനം 2.25 ലക്ഷം രൂപയ്ക്ക് കണ്ണൂർ പഴയങ്ങാടി സ്വദേശി സനൂപിന് വിറ്റെന്നും റാന്നി എസ്.ഐ. എസ്.ടി. അനീഷ് പറഞ്ഞു. സനൂപിന്റെ പക്കൽ നിന്നാണ് കാർ പൊലീസ് കണ്ടെടുത്തത്. ഇയാൾ വേറെയും വാഹനങ്ങൾ തട്ടിയെടുത്തിട്ടു ണ്ടെന്ന് പൊലീസ് സംശയിക്കു ന്നു. 25 ലക്ഷം രൂപയുടെ വായ്പ തരപ്പെടുത്താമെന്ന് പറഞ്ഞ് തൃശൂർ സ്വദേശിയുടെ പക്കൽ നിന്ന് 2.25 ലക്ഷം രൂപ വാങ്ങിയതിനും കേസുണ്ട്. റാന്നി സ്റ്റേഷനിൽ എത്തിച്ചപ്പോൾ ഇയാൾക്കെതിരെ പത്തോളം പരാതികൾ ലഭിച്ചതായും എസ്.ഐ. പറഞ്ഞു. സിവിൽ പൊലീസ് ഓഫീസർമാരായ എൽ.പി. ബിജു, ഉണ്ണി കൃഷ്ണൻ എന്നിവരും ചേർന്നാണ് ഇയാളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |