തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെയുള്ള മരംമുറിയുമായി ബന്ധപ്പെട്ട് കേരളവും തമിഴ്നാടും സംയുക്ത പരിശോധന നടത്തിയത് സംബന്ധിച്ചുള്ള റിപ്പോർട്ട് പുറത്ത്. ഇരു സംസ്ഥാനങ്ങളും തമ്മിൽ സംയുക്ത പരിശോധന നടന്നില്ലെന്നായിരുന്നു ഇന്നലെ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ സഭയിൽ അറിയിച്ചിരുന്നത്. ഇന്നലത്തെ പ്രസ്താവന മന്ത്രി ഇന്ന് തിരുത്തിപ്പറയും. മരംമുറിക്ക് അനുമതി നൽകിയുള്ള ഉത്തരവുമായി ബന്ധമില്ലെന്ന് വരുത്തിത്തീർക്കാനായിരുന്നു സർക്കാർ ശ്രമം.
അതേസമയം, പരിശോധന നടന്നുവെന്ന് മന്ത്രിയുടെ തിരുത്ത് പ്രതിപക്ഷം ആയുധമാക്കിയേക്കും. സർക്കാറിന്റെ അറിവില്ലാതെ മരംമുറിക്ക് അനുമതി നൽകുന്ന ഉത്തരവ് ഇറക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. സംയുക്ത പരിശോധനക്ക് ശേഷമാണ് മരംമുറി ഉത്തരവിറക്കിയത് എന്നതിനാൽ ഒന്നും അറിഞ്ഞില്ലെന്ന സർക്കാർ വാദം പൊളിയുകയാണെന്നാണ് പ്രതിപക്ഷം പറയുന്നത്. മരംമുറിയുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ബേബി ഡാമിന് താഴെയുള്ള മരങ്ങൾ മുറിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് നൽകിയ അപേക്ഷ ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
23 മരം മുറിക്കണമെന്നായിരുന്നു തമിഴ്നാടിന്റെ ആവശ്യം. എന്നാല്‍, രണ്ട് ദിവസം മുമ്പാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതെന്നും ഉടന്‍ ഉത്തരവ് മരവിപ്പിച്ചെന്നും വനം മന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. സര്‍ക്കാര്‍ നിലപാടിന് എതിരായ ഉദ്യോഗസ്ഥരുടെ നീക്കത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി സഭയിൽ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |