മദ്ധ്യപ്രദേശിനെ എട്ടുവിക്കറ്റിന് തോൽപ്പിച്ച് കേരളം
ചേസിംഗ് ഹീറോസായി സഞ്ജുവും(56*) സച്ചിൻ ബേബിയും (51*)
ന്യൂഡൽഹി : ഇന്നലെ നടന്ന തകർപ്പൻ ചേസിംഗിൽ മദ്ധ്യപ്രദേശിനെ എട്ടുവിക്കറ്റിന് തോൽപ്പിച്ച് കേരളം സെയ്ദ് മുഷ്താഖ് ട്രോഫി ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിന്റെ പ്രീ ക്വാർട്ടർ ഫൈനലിലെത്തി.നായകൻ സഞ്ജു സാംസണിന്റെയും (56*) മുൻ നായകൻ സച്ചിൻ ബേബിയുടെയും (51*) തകർപ്പൻ അർദ്ധസെഞ്ച്വറികളുടെ മികവിലാണ് മദ്ധ്യപ്രദേശ് ഉയർത്തിയ 171/5 എന്ന സ്കോർ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടമാക്കി രണ്ടോവറുകൾ ബാക്കിനിൽക്കേ കേരളം മറികടന്നത്.
ഐ.പി.എൽ സൂപ്പർ താരം വെങ്കിടേഷ് അയ്യർ(1) ആദ്യ ഓവറിൽ മനുകൃഷ്ണന് കീഴടങ്ങിയെങ്കിലും രജത് പാട്ടീദാറിന്റെ (77) അർദ്ധസെഞ്ച്വറിയാണ് മദ്ധ്യപ്രദേശിന് മികച്ച സ്കോറിലേക്കുള്ള വഴികാട്ടിയത്. ക്യാപ്ടൻ പാർത്ഥ് സഹാനി (32),കുൽദീപ് ഗേഹി(31) എന്നിവർ രജതിന് പിന്തുണ നൽകി.
മറുപടിക്കിറങ്ങിയ കേരളത്തിന് രോഹൻ എസ്.കുന്നുമ്മലും(29) മുഹമ്മദ് അസ്ഹറുദ്ദീനും (21) മാന്യമായ തുടക്കം നൽകി.8.2-ാം ഓവറിൽ 62/2ൽ ഇരുവരും പുറത്തായശേഷം ക്രീസിൽ ഒരുമിച്ച സഞ്ജുവും സച്ചിനും 58 പന്തുകളിൽ പുറത്താകാതെ അടിച്ചുകൂട്ടിയ 110 റൺസ് കേരളത്തെ വിജയതീരത്തെത്തിച്ചു.33 പന്തുകൾ നേരിട്ട സഞ്ജു നാലുഫോറും മൂന്ന് സിക്സും പായിച്ചു. ടൂർണമെന്റിലെ സഞ്ജുവിന്റെ രണ്ടാമത്തെ അർദ്ധസെഞ്ച്വറിയാണിത്. 27 പന്തുകൾ നേരിട്ട സച്ചിൻ ബേബിയും നാലുഫോറും മൂന്ന് സിക്സും പായിച്ചു.
ഈ മാസം 16ന് നടക്കുന്ന പ്രീ ക്വാർട്ടറിൽ ഹിമാചൽ പ്രദേശാണ് കേരളത്തിന്റെ എതിരാളികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |