കൊച്ചി: നയതന്ത്ര ചാനൽ സ്വർണക്കടത്തു കേസ് പ്രതി റബിൻസ്. കെ. ഹമീദിനെ കോഫെപോസ പ്രകാരം കരുതൽ തടങ്കലിലാക്കിയത് ഹൈക്കോടതി ശരി വച്ചു. കരുതൽ തടങ്കലിനെതിരെ ഭാര്യ ഫൗസിയ നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി. സ്വർണക്കടത്തിനു പണം നൽകിയിരുന്നവരിലൊരാളാണ് റബിൻസെന്നും, നയതന്ത്രചാനൽ വഴി സ്വർണം കടത്താൻ സ്വപ്നയും സരിത്തും കെ.ടി റമീസും എ.എം. ജലാൽ, റബിൻസ് എന്നിവരുടെ സാമ്പത്തിക സഹായം തേടിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. യു.എ.ഇയിൽ നിന്ന് നാടുകടത്തി കൊണ്ടുവന്ന് 2020 ഒക്ടോബർ 26നാണ് റബിൻസിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. പിന്നീട് കസ്റ്റംസും അറസ്റ്റ് രേഖപ്പെടുത്തി. റബിൻസും ജലാലും ചേർന്ന് സമാനരീതിയിൽ മൂന്നു തവണ സ്വർണം കടത്തിയെന്ന് കണ്ടെത്തിയതോടെയാണ് കോഫെപോസ തടങ്കലിലാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |