തിരുവനനന്തപുരം : മുല്ലപ്പെരിയാറിൽ ബേബി ഡാമിന് സമീപം മരംമുറിക്കാൻ അനുമതി നൽകിയ ഉത്തരവ് സർക്കാർ റദ്ദാക്കി. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനം എടുത്തത്. ബേബിഡാമിനായി 15 മരങ്ങൾ മുറിക്കാനാണ് തമിഴ്‌നാടിന് കേരള സർക്കാർ അനുമതി നൽകിയിരുന്നത്. വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയാതെ ഉദ്യോഗസ്ഥർ എടുത്ത തീരുമാനം വൻവിവാദമായിരുന്നു. സർക്കാർ കടുത്ത പ്രതിരോധത്തിലായതിന് പിന്നാലെയാണ് മരംമുറി ഉത്തരവ് സർക്കാർ റദ്ദാക്കിയത്.
പുതിയ ഡാം നിർമ്മിക്കണമെന്നാണ് കേരളത്തിന്റെ നിലപാട്. അതുവരെ ജലനിരപ്പ് 142അടിയിൽ കൂടരുത്. പുതിയ ഡാം വേണ്ടെന്നും ബേബിഡാം ശക്തിപ്പെടുത്തി ജലനിരപ്പ് 152അടിയായി ഉയർത്താമെന്നുമാണ് തമിഴ്നാടിന്റെ വാദം. ബേബി ഡാം ശക്തിപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ അനുവദിച്ചതിലൂടെ തമിഴ്നാടിനെ പിന്തുണയ്ക്കുകയും കേരളത്തെ ചതിക്കുകയുംചെയ്തതാണ് വിവാദമായത്.ഉത്തരവ് പിൻവലിക്കുന്നതിനൊപ്പം ഉത്തരവിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ മാറ്റിനിറുത്തി വകുപ്പ് തല അന്വേഷണവും സർക്കാർ പരിഗണിക്കുന്നുണ്ട്. .ജൂൺ11ന് കേരള,തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ സംയുക്തപരിശോധന നടത്തി ഏതൊക്കെ മരങ്ങൾ മുറിക്കണമെന്ന് തീരുമാനിച്ചു. പെരിയാർ ടൈഗർറിസർവിലെ ഉദ്യോഗസ്ഥരാണ് കേരളത്തെ പ്രതിനിധീകരിച്ചത്. ഔദ്യോഗിക അപേക്ഷകൾ നൽകിയായിരുന്നു തമിഴ്നാടിന്റെ നീക്കം. ഇതിനുശേഷമാണ് സെക്രട്ടറിതല യോഗം ഉൾപ്പെടെയുള്ള തുടർനടപടികൾ ഉണ്ടായത്. ഇതോടെ പരിശോധന നടന്നിട്ടില്ലെന്ന് നിയമസഭയിൽ പറഞ്ഞ വനംമന്ത്രി ഇന്നലെ മലക്കം മറിഞ്ഞു. സഭയിലെ പ്രസ്താവന തിരുത്താൻ സ്പീക്കർക്ക് കുറിപ്പും നൽകി
മരംമുറി ഉത്തരവിൽ വനം-ജല വകുപ്പ് മന്ത്രിമാർ തമ്മിലുള്ള ഭിന്നതയും മറനീക്കി പുറത്തുവന്നിരുന്നു. വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെ തള്ളി സംയുക്ത പരിശോധനയ്‌ക്ക് അനുമതി നൽകിയിട്ടില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞതോടെയാണ് സർക്കാരിൽ തന്നെ രണ്ടഭിപ്രായം വന്നത്. ജലവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്‌ക്ക് പോയിട്ടില്ല, വനം വകുപ്പ് ഉദ്യോഗസ്ഥരും തമിഴ്‌നാട് ഉദ്യോഗസ്ഥരുമാണ് പോയത്. ഒരു ഘട്ടത്തിലും ജലവകുപ്പ് ഇത്തരം തീരുമാനമെടുത്തിട്ടില്ലെന്നും നവംബർ ഒന്നിന് യോഗം നടന്നിട്ടില്ലെന്നും യോഗത്തിന് രേഖകളോ മിനിട്‌സോ ഇല്ലെന്നും മന്ത്രി പറഞ്ഞു. ഔദ്യോഗികമായോ അനൗദ്യോഗികമായോ പോലും യോഗം ചേർന്നിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.
എന്നാൽ, മുല്ലപ്പെരിയാറിലെ സംയുക്ത പരിശോധനാ ഫയലുകളുടെ ചുമതല ജല വിഭവവകുപ്പിന് എന്നായിരുന്നു കഴിഞ്ഞ ദിവസം ശശീന്ദ്രൻ വിശദീകരിച്ചത്. അതിനെതിരെയാണ് ഇപ്പോൾ റോഷി അഗസ്റ്റിൻ രംഗത്തെത്തിയത്.
ജലവിഭവ വകുപ്പിൽ നിന്ന് ഉത്തരവ് ഇറങ്ങിയിട്ടില്ലെന്നും അങ്ങനെയൊരു ഉത്തരവുണ്ടെന്ന് തെളിയിച്ചാൽ മരവിപ്പിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മരംമുറിക്ക് ഒരു വകുപ്പും തീരുമാനമെടുത്തിട്ടില്ലെന്നും പുതിയ ഡാം മുല്ലപ്പെരിയാറിൽ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞാൽ അതാണ് സർക്കാരിന്റെ നയമെന്നും മന്ത്രി വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |