തിരുവനന്തപുരം: ബേബിഡാം ശക്തിപ്പെടുത്തുന്നതിന് മരങ്ങൾ മുറിക്കാനുള്ള അനുമതി നൽകാനായി കേരള-തമിഴ്നാട് ഉദ്യോഗസ്ഥർ മുല്ലപ്പെരിയാറിൽ സംയുക്തപരിശോധന നടത്തിയിട്ടില്ലെന്ന മുൻനിലപാട് നിയമസഭയിൽ സർക്കാർ തിരുത്തി. ജൂൺ 11ന് തമിഴ്നാട് ഉദ്യോഗസ്ഥരും കേരള വനം വകുപ്പ് ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തി മുറിക്കാനുള്ള 15 മരങ്ങൾ കണ്ടെത്തിയെന്ന് സെപ്തംബർ മൂന്നിന് മേൽനോട്ട സമിതി ചെയർമാൻ ജലവിഭവ വകുപ്പ് അഡി. ചീഫ് സെക്രട്ടറിക്കയച്ച കത്തിൽ വ്യക്തമാക്കിയതായി ജലവിഭവ മന്ത്രിക്കുവേണ്ടി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു.
വനംവകുപ്പിന്റെ അനുവാദം വേഗത്തിൽ ലഭ്യമാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.
23 മരങ്ങൾ മുറിക്കാനായി 2017ൽ സുപ്രീംകോടതിയിൽ തമിഴ്നാട് എക്സിക്യൂഷൻ പെറ്റീഷൻ നൽകിയിരുന്നു. കടുവാ സങ്കേതമായതിനാൽ വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടിക്രമം പാലിക്കണമെന്ന് കേരളം സത്യവാങ്മൂലം നൽകി. വനം വകുപ്പും തമിഴ്നാട് ഉദ്യോഗസ്ഥരും മുല്ലപ്പെരിയാറിൽ സംയുക്തപരിശോധന നടത്താൻ കഴിഞ്ഞ ഫെബ്രുവരിയിലാണ് മേൽനോട്ടസമിതി തീരുമാനിച്ചത്.
സെപ്തംബർ 17ന് ചേർന്ന അന്തർ സംസ്ഥാന ഉന്നതതല യോഗത്തിൽ 15എണ്ണം മുറിക്കാൻ തമിഴ്നാട് അനുമതി തേടി. ഇക്കാര്യം വനംവകുപ്പ് പരിശോധിച്ചുവരുകയാണെന്ന് മിനുട്ട്സിൽ രേഖപ്പെടുത്തി.
വനംവകുപ്പിന്റെ വെബ്സൈറ്റിലൂടെ തമിഴ്നാട് നൽകിയ അപേക്ഷയും ഒക്ടോബർ 30ന് പെരിയാർ കടുവാസങ്കേതം ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ കത്തും പരിഗണിച്ച്
നവംബർ അഞ്ചിന് വനം ചീഫ് കൺസർവേറ്റർ 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകുകയായിരുന്നു.
നവംബർ എട്ടിന് കേന്ദ്ര ജലവിഭവ ജോയിന്റ് സെക്രട്ടറി, സംസ്ഥാന ജലവിഭവ അഡി.ചീഫ് സെക്രട്ടറിക്കയച്ച കത്തിൽ ബേബി ഡാം എർത്ത് ഡാം എന്നിവ ബലപ്പെടുത്താൻ അനുമതി നൽകണമെന്നും റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ പരിശോധന ആവശ്യമുള്ളതിനാൽ ഉത്തരവ് വനംവകുപ്പ് സെക്രട്ടറി മരവിപ്പിച്ചിരിക്കുകയാണ്- ഇതാണ് സർക്കാരിന്റെ പുതിയ നിലപാട്.
മുല്ലപ്പെരിയാറിൽ സംയുക്ത പരിശോധന നടത്തിയിട്ടില്ലെന്നാണ് വനംമന്ത്രി എ.കെ. ശശീന്ദ്രൻ
നവം. എട്ടിന് നിയമസഭയിൽ പറഞ്ഞത്. ഈ മറുപടി മന്ത്രി തിരുത്തിയതായി ഇന്നലെ ഡെപ്യൂട്ടി സ്പീക്കർ സഭയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |