കൊച്ചി: കഞ്ചാവ് ഉത്പാദനത്തിൽ കേരളത്തിൽ ഇടുക്കി എങ്ങനെയാണോ അതുപോലെയാണ് ആന്ധ്രയ്ക്ക് പഡേരു. ഇടുക്കിയേക്കാൾ ഇരട്ടിവരും ഇവിടുത്തെ അനധികൃത കഞ്ചാവുകൃഷി. കഴിഞ്ഞദിവസം അങ്കമാലി കറുകുറ്റിയിൽ പെൺകുട്ടിയെ മറിയാക്കി കടത്താൻ ശ്രമിക്കുന്നതിനിടെ പിടിച്ചെടുത്ത 225 കിലോഗ്രാം കഞ്ചാവ് പ്രതികൾ പഡേരുവിൽനിന്ന് വാങ്ങിയതായിരുന്നു. രാജ്യത്ത് കഞ്ചാവ് കൃഷിയിൽ അതിശയകരമായ രീതിയിൽ വളരുന്ന ഈ ടൂറിസം ഗ്രാമം ഇന്ന് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ തലവേദനയാണ്.
കഴിഞ്ഞ ജൂണിൽ 2560 കിലോഗ്രാം കഞ്ചാവ് പഡേരുവിൽനിന്ന് പിടിച്ചെടുത്തിരുന്നു. മാർച്ചിൽ 1200 കിലോ ഗ്രാമും പിടികൂടി. കേരളത്തിൽ നിന്നടക്കം നിരവധിപ്പേർ ഇവിടെ എത്തി കഞ്ചാവ് വാങ്ങുന്നുണ്ടെന്നാണ് രഹസ്യവിവരം. അതേസമയം പ്രതികൾക്ക് കഞ്ചാവ് നൽകിയ ആളെ കണ്ടെത്താനുള്ള ശ്രമം റൂറൽ പൊലീസ് ആരംഭിച്ചു.
റിമാൻഡിലുള്ള പ്രതികളായ പെരുമ്പാവൂർ കാത്തിരക്കാട് കളപ്പുരയ്ക്കൽ അനസ്, ഒക്കൽ പടിപ്പുരയ്ക്കൽ ഫൈസൽ, ശംഖുംമുഖം പുതുവൽ പുത്തൻവീട്ടിൽ വർഷ എന്നിവരെ അടുത്തദിവസം കസ്റ്റഡിയിൽ വാങ്ങും. അപേക്ഷ ഇന്ന് നൽകുമെന്നാണ് സൂചന.
ആന്ധ്രയിൽ കാർ എത്തിച്ച് ഏജന്റിന് കൈമാറുകയാണ് ആദ്യഘട്ടം. കഞ്ചാവിന്റെ സാമ്പിൾ കാണിച്ച് വിലയുറപ്പിച്ച ശേഷം ഏജന്റുമാർ തന്നെ വാഹനം കൊണ്ടപോയി വാഹനത്തിൽ നിറച്ച് തിരിച്ചേൽപ്പിക്കുകയാണ് പതിവ്. തുച്ഛമായ വിലയ്ക്കാണ് കഞ്ചാവ് വാങ്ങുന്നത്. ഇതിലൊരു പങ്ക് ഏജന്റിനുള്ളതാണ്. മലയാളികൾ ഉൾപ്പെടെയുള്ള ഏജന്റുമാർ അവിടെയുണ്ട്. എറണാകുളത്തെത്തിച്ച് 20000 മുതൽ 30000 രൂപയ്ക്കാണ് വിറ്റിരുന്നത്. 225 കിലോ കഞ്ചാവ് കടത്തിൽ 15 ലക്ഷം രൂപയുടെ ലാഭമെങ്കിലും കിട്ടുമെന്നാണ് പൊലീസിന്റെ നിഗമനം. മൂവരും നിരവധി തവണ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്.
കഴിഞ്ഞദിവസം പിടിയിലായ അനസ് ഒന്നരവർഷമായി പഡേരുവിലേക്ക് സഞ്ചരിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഫൈസലും യാത്രകളിൽ ഒപ്പമുണ്ടാകാറുണ്ട്. ഇതിനെക്കുറിച്ചും അന്വേഷണമുണ്ടാകും. പഡേരു കഞ്ചാവ് കടത്തിൽ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് എറണാകുളം റൂറൽ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |