തിരുവനന്തപുരം: 'പുരാവസ്തു വ്യാപാരി ' മോൻസൺ മാവുങ്കലിനെ തട്ടിപ്പുകാരനാണെന്നറിഞ്ഞിട്ടും സംരക്ഷിച്ചതിൽ നിന്ന് തലയൂരാൻ ഉന്നത പൊലീസുദ്യോഗസ്ഥർ തട്ടിക്കൂട്ടിയ രേഖകൾ ഹൈക്കോടതി പൊളിച്ചടുക്കി. പുരാവസ്തു മ്യൂസിയം അടക്കം തട്ടിപ്പാണെന്ന് ബോദ്ധ്യമായിട്ടും മോൻസന്റെ തട്ടിപ്പുകൾ തടയാൻ ശ്രമിക്കാതെ പൊലീസ് നടത്തിയ ഒത്തുകളികൾ 'കേരളകൗമുദി' പുറത്തുകൊണ്ടുവന്നിരുന്നു.
ഡി.ജി.പി ലോക്നാഥ് ബെഹ്‌റയും അഡി.ഡി.ജി.പി മനോജ്എബ്രഹാമും കൊച്ചിയിലെ 'പുരാവസ്തു'ശേഖരം സന്ദർശിച്ചതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച് മോൻസൺ മുതലെടുപ്പ് തുടങ്ങിയപ്പോഴാണ് ഇന്റലിജൻസ് അന്വേഷണവും മുന്നറിയിപ്പ് റിപ്പോർട്ടും ഇ.ഡിക്കുള്ള കത്തുമെല്ലാം തട്ടിക്കൂട്ടിയത്. കേസുണ്ടായാൽ പ്രതിരോധിക്കാനുണ്ടാക്കിയ ഈ രേഖകളാണ് ഹൈക്കോടതി ഇന്നലെ ചോദ്യംചെയ്തത്. 2019മേയ്11ന് ബെഹ്‌റയുമൊത്ത് മോൻസന്റെ വീട്ടിലെത്തിയതിനു പിന്നാലെ അപകടം മണത്ത മനോജ് എബ്രഹാം കോസ്മെറ്റിക് സർജനെന്ന് അവകാശപ്പെടുന്ന മോൻസൺ അന്താരാഷ്ട്ര തട്ടിപ്പുകാരനാണെന്ന് ഒരാഴ്ചയ്ക്കകം ഡി.ജി.പിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് മോൻസണിനെക്കുറിച്ച് ഇന്റലിജൻസ് അന്വേഷിക്കാൻ ബെഹ്‌റ നിർദ്ദേശിച്ചത്. അപ്പോഴേക്കും 'ടിപ്പുവിന്റെ സിംഹാസന'ത്തിലിരിക്കുന്ന ബെഹ്‌റയുടെ ചിത്രം മോൻസൺ പ്രചരിപ്പിച്ചിരുന്നു.
കള്ളക്കളികൾ
1. കേസിൽ കുടുങ്ങാതിരിക്കാൻ മോൻസണിന്റെ തട്ടിപ്പ് ഇ.ഡി അന്വേഷിക്കണമെന്ന് കത്തയച്ച ബെഹ്റ, തുടർനടപടികളൊന്നുമെടുത്തില്ല.
2. തട്ടിപ്പുകാരനെന്ന് അറിഞ്ഞശേഷവും പൊലീസിന്റെ സൈബർസുരക്ഷാ ശില്പശാലയിൽ മോൻസൺ ഉന്നത ഉദ്യോഗസ്ഥരുമായി ഇടപഴകി.
3. മോൻസണിനെതിരായ അന്വേഷണങ്ങൾ ഒതുക്കുകയും പരാതിക്കാരെ വിരട്ടുകയും ചെയ്ത സി.ഐയ്ക്ക് സുരക്ഷിതലാവണമൊരുക്കി
4. തട്ടിപ്പുകാരനെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിട്ടും മോൻസൺ പൊലീസ് ആസ്ഥാനത്തെത്തി ഡി.ജി.പി അനിൽകാന്തിനെ കണ്ടു.
5. മോൻസണുമായി ചങ്ങാത്തമുള്ള കൊച്ചിയിലെ അസി.കമ്മിഷണർമാരടക്കം ഒരുഡസൻ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |