കൊച്ചി: പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസ് നടപ്പുവർഷം സെപ്തംബർപാദത്തിൽ 369.88 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. കഴിഞ്ഞവർഷത്തെ സമാനപാദലാഭം 405.44 കോടി രൂപയായിരുന്നു. ആകെ ആസ്‌തി 5.7 ശതമാനം മെച്ചപ്പെട്ട് 28,421.63 കോടി രൂപയായി.
ഉപകമ്പനികളെ കൂട്ടാതെയുള്ള കമ്പനിയുടെ ലാഭം 355 കോടി രൂപ. പ്രവർത്തനവരുമാനം 1,531.92 കോടി രൂപ. രണ്ടുരൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 0.75 രൂപ ഇടക്കാല ലാഭവിഹിതം നൽകാൻ ഡയറക്‌ടർ ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
സ്വർണവായ്‌പകൾ ജൂൺപാദത്തേക്കാൾ 13.2 ശതമാനം വർദ്ധിച്ച് 18,719.53 കോടി രൂപയായെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ വി.പി. നന്ദകുമാർ പറഞ്ഞു. സ്വർണവായ്‌പാ ഉപഭോക്താക്കൾ 25.1 ലക്ഷമായും ഉയർന്നു.
ഉപകമ്പനികൾക്ക്
മിന്നുന്ന നേട്ടം
മണപ്പുറം ഫിനാൻസിന്റെ ഉപസ്ഥാപനവും ഇന്ത്യയിലെ നാലാമത്തെ വലിയ മൈക്രോഫിനാൻസ് സ്ഥാപനവുമായ ആശീർവാദ് മൈക്രോഫിനാൻസിന്റെ മൊത്തം ആസ്‌തി കഴിഞ്ഞപാദത്തിൽ 44.1 ശതമാനം മുന്നേറി 7,162.49 കോടി രൂപയായി.
23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1,334 ശാഖകളും 25.7 ലക്ഷം ഉപഭോക്താക്കളും ആശീർവാദിനുണ്ട്.
ഭവന വായ്‌പാ വിഭാഗമായ മണപ്പുറം ഹോം ഫിനാൻസിന്റെ ആസ്‌തി 732.19 കോടി രൂപയിലേക്കും വാഹന-ഉപകരണ വായ്‌പാ വിഭാഗത്തിന്റെ ആസ്‌തി 1,267.08 കോടി രൂപയിലേക്കും വർദ്ധിച്ചു.
കമ്പനിയുടെ മൊത്തം ആസ്‌തിയിൽ 34 ശതമാനമാണ് സ്വർണ ഇതര വായ്‌പകളുടെ പങ്ക്.
1.59 ശതമാനമാണ് മൊത്തം നിഷ്‌ക്രിയ ആസ്‌തി; അറ്റ നിഷ്‌ക്രിയ ആസ്‌തി 1.30 ശതമാനം.
കമ്പനിയുടെ സംയോജിത അറ്റമൂല്യം 7,967.90 കോടി രൂപ; മൊത്തം ഉപഭോക്താക്കൾ 52.11 ലക്ഷം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |