ലോസ് ആഞ്ചലസ്: 13 വർഷം നീണ്ട രക്ഷാകർതൃ ഭരണത്തിൽ നിന്ന് പ്രശസ്ത അമേരിക്കൻ ഗായിക ബ്രിട്നി സ്പിയേഴ്സിന് പരിപൂർണമോചനം. നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ വെള്ളിയാഴ്ചയാണ് ബ്രിട്നിയുടെ ജീവിതത്തെ നിയന്ത്രിച്ചിരുന്ന രക്ഷാകർതൃത്വം ഔദ്യോഗികമായി അവസാനിപ്പിച്ച് ലോസ് ആഞ്ചലസിലെ കോടതി ഉത്തരവിട്ടത്. 'എനിക്ക് കരച്ചിൽ വരുന്നു'. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമാണ് ഇന്ന്.' വിധി വന്ന ശേഷം സമൂഹ മാദ്ധ്യമത്തിലെ തന്റെ 3.5 കോടി ഫോളോവേഴ്സിനോട് ബ്രിട്നി സന്തേഷം പങ്കു വച്ചു. രക്ഷാകർതൃത്വത്തിൽനിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ബ്രിട്നിയുടെ ഹർജിയിൽ ഇന്നലെ അവസാന വിധി വരുന്നതും കാത്ത് ആയിരക്കണക്കിന് ആരാധകർ കോടതിക്ക് പുറത്ത് തടിച്ചു കൂടിയിരുന്നു. വിധിയെ ലോസ് ആഞ്ചലസിലെ കോടതിയുടെ പുറത്ത് കാത്തു നിന്ന ബ്രിട്നി ആരാധകർ ആർപ്പു വിളികളോടെ സ്വാഗതം ചെയ്തു. നേരത്തെ സെപ്റ്റംബറിൽ നടന്ന ഹിയറിംഗിൽ ബ്രിട്നിയുടെ പിതാവ് ജാമി സ്പിയേഴ്സിനെ അവരുടെ സമ്പത്തിന്റെ ചുമതലസ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ജാമി താത്കാലികമായി പദവി ഒഴിഞ്ഞെങ്കിലും സാമ്പത്തിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് അദ്ദേഹം തന്നെയായിരുന്നു. വെള്ളിയാഴ്ചത്തെ വിധിയിലാണ് തന്റെ എല്ലാ ആസ്തികളും സ്വന്തമായി കൈകാര്യം ചെയ്യാനുള്ള പരിപൂർണ സ്വാതന്ത്ര്യം ബ്രിട്നിയ്ക്ക് നല്കിക്കൊണ്ട് കോടതി ഉത്തരവിട്ടത്. കടുത്ത മാനസിക പ്രശ്നങ്ങൾ നേരിട്ടതിനു പിന്നാലെയാണ് 2008 ലാണ് ബ്രിട്നിയുടെ ആസ്തിയും കരിയറും ജീവിതത്തിലെ മറ്റു കാര്യങ്ങളും തീരുമാനിക്കുന്നതിനുള്ള അധികാരം പിതാവ് ജാമി സ്പിയേഴ്സിന് നല്കിക്കൊണ്ട് കോടതി ഉത്തരവിട്ടത്.എന്നാൽ 13 വർഷങ്ങൾക്ക് ശേഷവും ഇത് തുടർന്നതോടെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ തനിക്കാകുമെന്നും ആസ്തിയുടെ ഉടമസ്ഥത തനിക്ക് തിരികെ നൽകണമെന്നുമാവശ്യപ്പെട്ട് ബ്രിട്നി കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |