പാറശാല: തങ്കരാജന്റെ വിയോഗം ഇനിയും വിശ്വസിക്കാനാകാതെ കുടുംബാംഗങ്ങളും നാട്ടുകാരും. കഴിവുള്ളിടത്തോളം അദ്ധ്വാനിച്ച് ജീവിക്കണം എന്ന വിശ്വാസം മുറുകെപ്പിടിച്ചാണ് വാർദ്ധക്യത്തിലും തങ്കരാജൻ കഴിഞ്ഞിരുന്നത്. ലോറി ഏജൻസികൾ നൽകുന്ന ലോഡുകളെ ആശ്രയിച്ച് തുടർ സർവീസുകൾ നടത്തിയിരുന്നതിനാൽ ദിവസങ്ങൾ കഴിഞ്ഞതിന് ശേഷമാണ് ഇദ്ദേഹം വീട്ടിലെത്തിയിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയും ഇങ്ങനെ ലോറിയുമായി പോയ തങ്കരാജൻ ഇനി വരില്ലെന്ന് വിശ്വസിക്കാൻ വീട്ടുകാർക്ക് കഴിഞ്ഞിട്ടില്ല.
ഏറെ കഷ്ടപ്പെട്ടിട്ടാണെങ്കിലും രണ്ട് പെൺമക്കളേയും വിവാഹം കഴിപ്പിച്ചയച്ച ഇദ്ദേഹം മകനുവേണ്ടി വീടിനോട് ചേർന്ന് കട ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് വിധി വില്ലനായെത്തിയത്. ഇന്നലെ രാവിലെ അപകടവിവരം കളമശേരിയിൽ നിന്ന് പൊലീസ് വിളിച്ചറിയിച്ചപ്പോൾ ഒന്നും പറ്റിയിട്ടുണ്ടാവില്ല എന്ന വിശ്വാസത്തിലായിരുന്നു വീട്ടുകാർ. എന്നാൽ പിന്നീടാണ് തങ്ങളെ തനിച്ചാക്കി തങ്കരാജൻ പോയി എന്നുള്ള സത്യം ഇവർ തിരിച്ചറിഞ്ഞത്. മൃതദേഹം ഇന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |