ശ്വേതസ്വര ഉപനിഷത്തു പറയുന്നത് 'വയം അമർതസ്യ പുത്ര" (നിങ്ങൾ അമരമായ ആനന്ദത്തിന്റെ പുത്രന്മാരാണ്) എന്നാണ്. ഐ.ഐ.എം ജമ്മുവിൽ വിദ്യാർത്ഥികൾക്ക് ആനന്ദം അനുഭവമാക്കുന്നതിനായി 'ആനന്ദം" എന്ന പേരിൽ ഒരു കേന്ദ്രം തന്നെ തുടങ്ങി. 50% വിദ്യാർത്ഥികൾക്കും സ്ട്രെസ് സംബന്ധമായ പ്രശ്നങ്ങളുണ്ട് എന്ന തിരിച്ചറിവിനെ തുടർന്നാണിത്. ഐ.ഐ.എം, ഐ.ഐ.ടി തുടങ്ങിയ മികവിന്റെ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ സമ്മർദ്ദം മൂലം വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്നതു പതിവാണ്. ജനിച്ചു വീഴുന്ന ഒരു കുഞ്ഞിന് സ്വാഭാവികമായി ലഭിയ്ക്കുന്ന അറിവുകളോടൊപ്പം പുറമേ നിന്നും കിട്ടുന്ന വിജ്ഞാനം കൂടി പകർന്നു കൊടുത്ത് ജീവിതകല പഠിയ്ക്കാനാണല്ലോ നാം കുഞ്ഞുങ്ങളെ കലാലയങ്ങളിലേക്ക് അയയ്ക്കുന്നത്. എന്നാൽ വിദ്യാഭ്യാസം എന്ന പ്രക്രിയ തന്നെ വിദ്യാർത്ഥികളെ അതിസമ്മർദ്ദത്തിലേക്കും അനാരോഗ്യകരമായ മത്സരങ്ങളിലേക്കും നയിക്കുന്നത് വളരെ ശോചനീയമാണ്. എത്ര ലക്ഷം രൂപ വാർഷിക വരുമാനമുള്ള തൊഴിലിലേക്കാണ് ക്യാംപസ് റിക്രൂട്ട്മെന്റിലൂടെ വിദ്യാർത്ഥി തിരഞ്ഞെടുക്കപ്പെടുന്നത് എന്നതിനെ ആശ്രയിച്ചാണ് വിദ്യാർത്ഥിയുടെ വിലയും സ്ഥാപനത്തിന്റെ വിലയും നിശ്ചയിക്കപ്പെടുന്നത്. ഇങ്ങനെ ലക്ഷങ്ങളുടെ വരുമാനമുള്ള ജോലിയിലെ സമ്മർദ്ദം സഹിയ്ക്കാനാകാതെ ജോലി വിട്ടു വന്ന് ആത്മസാക്ഷാത്കാരത്തിനായി കൃഷിയിലും ചായക്കട നടത്തിപ്പിലും ആൾദൈവമാകലിലേക്കും വരെ തിരിയുന്നവരെ നാം ചുറ്റും കാണുന്നു.
ആനന്ദം ഉള്ളിൽ നിന്നല്ലാതെ പുറത്തുള്ള ഒന്നിൽ നിന്നും ലഭിക്കില്ല എന്ന സത്യം തിരിച്ചറിയാതെ ഡി.ജെ പാർട്ടി മുതൽ ഓൺലൈൻ ഗെയിംസ് വരെയുള്ള വിവിധആഘോഷങ്ങളിൽ ആനന്ദം തിരയുന്നവരാണ് ഒട്ടേറെപ്പേർ. ഒൻപതാം ക്ലാസുകാരി തന്റെ ജീവിതം മാതാപിതാക്കൾ 'നശിപ്പിച്ചു" എന്നു പരാതിപ്പെടുന്നു. കടക്കെണിയിൽ പെട്ട് കുടുംബം മുഴുവനായും ആത്മഹത്യ തിരഞ്ഞെടുക്കുന്നു. ഒന്നുമറിയാത്ത കുഞ്ഞിനെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്യുന്നു. പൊലീസിൽ ജോലി ചെയ്യുമ്പോൾ എല്ലാ തരത്തിലും മികച്ച ഉദ്യോഗസ്ഥനെന്നു ഞങ്ങളെല്ലാം കരുതിയ എല്ലാ കാര്യങ്ങളിലും ചുറുചുറുക്കോടെ മുന്നിൽ നിന്ന ഒരു ഉദ്യോഗസ്ഥൻ ഒരു ദിവസം ആത്മഹത്യ ചെയ്തത് ഞങ്ങളെയെല്ലാം ദുഃഖത്തിലാഴ്ത്തി. പിന്നീട് ഭാര്യയോട് വിശദമായി അന്വേഷിച്ചപ്പോഴാണ് ഓൺലൈൻ ചൂതാട്ടത്തിന് അടിമയായി മാറിയിരുന്നെന്നും വലിയ കടക്കെണിയിലാണ് കുടുംബമെന്നും മനസിലായത്. രാത്രിയിൽ വൈകി മൊബൈലുമായി ഇരിയ്ക്കുന്നതും ആഭരണങ്ങൾ എടുത്തു പണയം വച്ചതുമൊക്കെ അന്വേഷിച്ചപ്പോഴാണ് ഭാര്യയ്ക്കു തന്നെയും ഇതു മനസിലായത്. എന്നാൽ അവരത് ആരെയെങ്കിലും അറിയിച്ചു പരിഹാരം തേടുന്നതിനു മുൻപു തന്നെ ദുരന്തം സംഭവിച്ചു കഴിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സി.ആർ.പി.എഫ് ജവാൻ നാലു സഹപ്രവർത്തകരെ വെടിവെച്ചു കൊന്നത് ഞെട്ടിപ്പിച്ച വാർത്തയാണ്. സൈനികരുടെയും പൊലീസുകാരുടെയും മാനസികാരോഗ്യ നില എല്ലാ വർഷവും മെഡിക്കൽ ചെക്കപ്പിനൊപ്പം നടത്തേണ്ടതിന്റെ ആവശ്യകതയിലേയ്ക്കാണ് ഇതു സൂചന നൽകുന്നത്. മാനസികാരോഗ്യ നില തകരാറിലായവർക്ക് അത് മെച്ചപ്പെടുത്താനുള്ള ചികിത്സ നിർബന്ധമായും ലഭ്യമാക്കണം. യോഗ, മൈൻഡ് ഫുൾനസ്സ് ട്രെയിനിംഗ് ഇവയൊക്കെ ഒരു പരിധി വരെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായകമാണെന്ന് കേരളാ പൊലീസ് ട്രെയിനിംഗ് വിഭാഗത്തിലും ഫയർഫോഴ്സിലും നടത്തിയ ഇത്തരം പ്രവർത്തനങ്ങളുടെ ഫലം പഠിച്ചതിൽ നിന്ന് എനിക്കു ബോധ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിൽ 35 ശതമാനം ആളുകൾക്കും ശരിയായ മാനസികാരോഗ്യമില്ല എന്നു പറയുന്നു. ഓരോ മണിക്കൂറിലും ഇന്ത്യയിൽ ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്യുന്നുവത്രേ. പൊതുജനാരോഗ്യത്തെക്കുറിച്ച് ചിന്തിയ്ക്കുമ്പോഴും ബജറ്റ് ഉണ്ടാക്കുമ്പോഴും മൊത്തം ആരോഗ്യപ്രശ്നങ്ങളുടെ 15 ശതമാനവും മാനസികാരോഗ്യവുമായി ബന്ധപ്പെട്ടതാണെന്നു നാം മറക്കുന്നു. മാനസികാരോഗ്യ സാക്ഷരത നമ്മുടെ വിദ്യാർത്ഥികളിലും മുതിർന്നവരിലും വളരെ താഴെയാണ്. സഹായം തേടുന്നതിൽ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ഇന്നും നിലനിൽക്കുന്ന മടിയും മറച്ചുവയ്ക്കാനുള്ള പ്രവണതയും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ വളരെ വലുതാണ്. മാനസികപ്രശ്നങ്ങൾക്ക് ചികിത്സ നിർബന്ധമായും തേടണമെന്നും അത് റിപ്പോർട്ടു ചെയ്യണമെന്നുമുളള നിയമം ഇനിയും നമ്മുടെ നാട്ടിലില്ല.വൈകാരികമായ പീഡനം നടക്കുന്നുണ്ടോ എന്ന് തിരിച്ചറിയാൻ ഭാര്യാഭർത്താക്കന്മാർക്കും കുട്ടികൾക്കും ഉപകരിക്കുന്ന ഓൺലൈൻ ടെസ്റ്റുകൾ പല രാജ്യങ്ങളിലും നടത്തുന്നുണ്ട്. സ്കൂൾ കൂട്ടികൾക്ക് കമ്പ്യൂട്ടർ ലാബിൽ വച്ചും മുതിർന്നവർക്ക് (ദാമ്പത്യത്തിലെ വൈകാരിക പീഡനം തിരിച്ചറിയാൻ) മൊബൈൽ ഫോണിലും ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകി സ്കോറു നോക്കി സ്വയം തിരിച്ചറിയുന്ന സംവിധാനമാണിത്.
Emotional abuse ആണു നടക്കുന്നത് എന്നു സ്വയം തിരിച്ചറിഞ്ഞാൽ മുതിർന്നവർക്ക് ഓൺലൈൻ കൗൺസലിംഗോ നേരിട്ടുള്ള കൗൺസിലിംഗോ ലഭിയ്ക്കാനുള്ള സൗകര്യമുണ്ടാകണം. സ്കൂളിലെ മെഡിക്കൽ ചെക്കപ്പിന്റെ ഭാഗമായി എല്ലാ വർഷവും ഇത്തരം ടെസ്റ്റുകൾ നടത്താവുന്നതാണ്. തിരിച്ചറിയലും ചികിത്സ തേടലും നടന്നാലേ ആരോഗ്യകരമായ ജീവിതം നയിക്കാൻ സമൂഹത്തിലെ 40 ശതമാനം പേർക്കെങ്കിലും സാദ്ധ്യമാകൂ. ഇത്രയും പ്രധാനപ്പെട്ട ഒരു പ്രശ്നം നാം കാർപ്പറ്റിനടിയിലേയ്ക്കു തൂത്തുകൂട്ടി ഇട്ടിരിയ്ക്കുകയാണ്. നമ്മുടെ വിദ്യാഭ്യാസവകുപ്പും ആരോഗ്യവകുപ്പും സ്ത്രീകൾക്കായുള്ള വകുപ്പും സംയുക്തമായി ഒരു പദ്ധതി ആവിഷ്കരിച്ചു വിജയപ്രദമായി നടപ്പാക്കേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |