കൊച്ചി: കൊടകര കുഴൽപ്പണക്കേസിൽ ഇ.ഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) അന്വേഷണം ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദൾ ദേശീയപ്രസിഡന്റ് സലിം മടവൂർ നൽകിയ ഹർജി ഹൈക്കോടതി നവംബർ 24നു പരിഗണിക്കാൻ മാറ്റി. ഹർജിയിൽ വിശദീകരണം നൽകാൻ കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അസി. സോളിസിറ്റർ ജനറൽ ഒരാഴ്ച സമയം തേടിയതു കണക്കിലെടുത്താണ് ജസ്റ്റിസ് കെ. ഹരിപാലിന്റെ നടപടി. 2021 ഏപ്രിൽ മൂന്നിന് പുലർച്ചെയാണ് കോഴിക്കോടു നിന്ന് കൊച്ചിയിലേക്ക് കൊണ്ടുവന്ന കുഴൽപ്പണം ദേശീയപാതയിൽ കൊടകര വച്ച് ഒരു സംഘം കാർ തടഞ്ഞുനിറുത്തി തട്ടിയെടുത്തത്. 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കാറുടമ പരാതി നൽകിയതെങ്കിലും പൊലീസിന്റെ അന്വേഷണത്തിൽ 3.5 കോടി രൂപ നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ചെലവഴിക്കാൻ ബി.ജെ.പിയുടെ കർണാടക ഘടകം കൊടുത്തുവിട്ട കള്ളപ്പണമാണിതെന്ന് ആരോപണമുണ്ടെന്നും ഹർജിക്കാരൻ പറയുന്നു. കേസിൽ 22 പ്രതികൾക്കെതിരെ അന്തിമ റിപ്പോർട്ട് നൽകിയെന്നും കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താൻ തുടരന്വേഷണം നടക്കുകയാണെന്നും സംസ്ഥാന സർക്കാർ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |