കൊച്ചി: തൊപ്പിവച്ച് പത്രാസ് കാണിക്കാൻ കഴിയാത്ത അവസ്ഥയിലാണ് വെഹിക്കിൾ ഇൻസ്പെക്ടർ അടക്കം മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ. വാഹന പരിശോധനയ്ക്ക് ഇറങ്ങുമ്പോൾ,പഴയ തലയെടുപ്പില്ല. ഫോട്ടോയിൽപ്പോലും തൊപ്പി വരാതെ ജാഗ്രതയിലാണവർ. ഒാഫീസിൽ മേശപ്പുറത്തുപോലും തൊപ്പി കാണാനില്ല. പൊലീസുകാരെപ്പോലെ, അശോക സ്തംഭമായിരുന്നു ഇത്രയും കാലം തൊപ്പിയിലെ ഗമ. അതു പൊലീസിന് മാത്രമുള്ളതാണെന്ന് ഹൈക്കോടതി വിധിച്ചതോടെയാണ് തൊപ്പി ഊരേണ്ടിവന്നത്. മോട്ടോർ വാഹന ചട്ടം 406ൽ പറയുന്നതും രണ്ടാന ചിഹ്നമാണ് തൊപ്പിയിൽ വേണ്ടതെന്നാണ്. പക്ഷേ, അതിന്റെ മുദ്ര സർക്കാർ മൗൾഡ് ചെയ്തിട്ടില്ല. പകരം അശോകചക്രവുമായി നടക്കുകയായിരുന്നു.
എറണാകുളം സ്വദേശി പി.എ. ജനീഷ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയത്. ചട്ടപ്രകാരമുള്ള യൂണിഫോം ധരിക്കണമെന്ന് ജൂലായ് 19ന് ട്രാൻസ്പോർട്ട് കമ്മിഷണർ നിർദ്ദേശം നൽകുകയും ചെയ്തു.
ഡൽഹി, ലുധിയാന എന്നിവിടങ്ങളിലെ സ്വകാര്യ കമ്പനികളിലാണ് പൊലീസ് മുദ്രകൾ അടക്കം നിർമ്മിക്കുന്നത്. വില്പന കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്. ഈ കടകളിൽ നിന്നാണ് പൊലീസുകാരും കഥാപാത്രങ്ങൾക്കായി സിനിമാക്കാരും വാങ്ങുന്നത്. മുദ്രകിട്ടിയാൽ ഡൽഹിയിലേക്ക് അയച്ച് തയ്യാറാക്കി നൽകാൻ കടക്കാർ ഒരുക്കമാണ്. സർക്കാർ മുദ്ര ആയതിനാൽ സ്വന്തം നിലയിൽ കൊടുക്കാൻ ഉദ്യോഗസ്ഥർക്ക് ധൈര്യം പോര. എക്സൈസ് വകുപ്പിനുമുണ്ട് പ്രശ്നം. അവിടെ ഡെപ്യൂട്ടി കമ്മിഷണർ റാങ്കിന് മുകളിലുള്ളവർക്കേ അശോകസ്തംഭം ഉപയോഗിക്കാനാവൂ.
കാക്കി ധരിക്കുന്നവർ
പൊലീസ്, എക്സൈസ്,അഗ്നിരക്ഷാസേന, വനംവകുപ്പ്, മോട്ടോർ വാഹനവകുപ്പ്, മുനിസിപ്പൽ സർവീസ് (ഹെൽത്ത്), ലീഗൽ മെട്രോളജി
(ഷോൾഡർ ടൈറ്റിൽ, റിബൺ, ബിസിൽ കോഡ് എന്നിവയുടെ നിറവ്യത്യാസം അനുസരിച്ചാണ് ഇവരെ പ്രത്യക്ഷത്തിൽ തിരിച്ചറിയുന്നത്)
ചിഹ്നവും വിലയും
നക്ഷത്രം: ₹ 60 - 80
ഐ.പി.എസ്. കോളർ ബാഡ്ജ്: ₹180
തോളിലെ റിബൺ : ₹60
തൊപ്പി: ₹250 - 400 വരെ
കെയിൻ: ₹375
''മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് തൊപ്പിയിലും ബെൽറ്റിലും ധരിക്കാനുള്ള മുദ്ര സർക്കാർ ഡിസൈൻ ചെയ്തിട്ടില്ല. കിട്ടിയാൽ മോൾഡുണ്ടാക്കി നിർമ്മിച്ചുനൽകും''
-നാസീം, കടയുടമ, കൊച്ചി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |