തോട്ടം ഉടമയ്‌ക്കെതിരെ കേസ്
മലമ്പുഴ: അകമലവാരം എലാക്ക് എസ്‌റ്റേറ്റിന് സമീപം ഷോക്കേറ്റ് കുട്ടിക്കൊമ്പൻ ചെരിഞ്ഞു. സ്വകാര്യ വ്യക്തിയുടെ റബർത്തോട്ടത്തിൽ ചൊവ്വാഴച രാവിലെയാണ് മൂന്നുവയസ് പ്രായം തോന്നിക്കുന്ന കുട്ടിക്കൊമ്പനെ ചെരിഞ്ഞ നിലയിൽ കണ്ടത്. പറമ്പിലെ കുഴൽക്കിണറിൽ നിന്ന് വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന മോട്ടറിലേക്കുള്ള വൈദ്യുതി കേബിൾ കടിച്ച് ഷോക്കേറ്റതെന്നാണ് നിഗമനം. സ്ഥലം ഉടമയ്ക്കും കെ.എസ്.ഇ.ബിക്കുമെതിരെ വനംവകുപ്പ് കേസെടുത്തു.
തോട്ടത്തിൽ കന്നുകാലി മേയ്ക്കാനെത്തിയ പ്രദേശവാസി ആനക്കൂട്ടത്തെ കണ്ട് ഓടുന്നതിനിടയിലാണ് മോട്ടർ പുരയ്ക്കുസമീപം ആനക്കുട്ടി ചെരിഞ്ഞുകിടക്കുന്നത് കണ്ടത്. വിവരമറിഞ്ഞ് പ്രദേശവാസികളും വനപാലകരും എത്തുമ്പോൾ ആനക്കുട്ടിയെ എഴുന്നേൽപ്പിക്കാനുള്ള തള്ളയാനയുടെ വിഫലശ്രമമാണ് കണ്ടത്. വനപാലകരും നാട്ടുകാരും ഏറെ ശ്രമിച്ചാണ് തള്ളയാനയെയും ഒപ്പമുണ്ടായിരുന്ന മൂന്ന് ആനകളെയും കാടുകയറ്റിയത്. മുതിരംകുന്ന് ഫോറസ്റ്റ് ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥരെത്തി പ്രാഥമിക പരിശോധന നടത്തി.
വൈദ്യുതി കേബിൾ കടിച്ച നിലയിലാണ് കുട്ടിക്കൊമ്പൻ കിടന്നത്. തൃശൂരിൽനിന്ന് വെറ്ററിനറി സർജൻ എത്തി പോസ്റ്റ്‌മോർട്ടം നടത്തി.ആനക്കല്ല് മലമ്പുഴ റിംഗ് റോഡിൽ നിന്ന് 40 മീറ്റർ ദൂരത്തായിരുന്നു അപകടം. ഇവിടെ ആനയുടെ സാന്നിദ്ധ്യം പതിവാണ്. ആനകൾ പതിവായി തെങ്ങ്, വാഴ, കവുങ്ങ് ഉൾപ്പെടെ ഏക്കർ കണക്കിന് കൃഷി ഇവിടെ നശിപ്പിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |