സ്വിറ്റ്‌സർലൻഡും ഖത്തർ ലോകകപ്പിന്
കേനിന് തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക്ക്
സെരാവല്ലെ: ലോകകപ്പ് ഫുട്ബാൾ യോഗ്യതയ്ക്കായുള്ള യൂറോപ്യൻ മേഖലയിലെ പോരാട്ടത്തിൽ കുഞ്ഞൻ രാജ്യമായ സാൻമരീനോയെ മറുപടിയില്ലാത്ത 10 ഗോളുകൾക്ക് മുക്കി ഇംഗ്ലണ്ട് ഖത്തറിലേക്കുള്ള വിസ ഉറപ്പാക്കി. അതേസമയം നോർത്തേൺ അയർലൻഡിനോട് സമനിലയിൽ കുരുങ്ങിയ യൂറോ ചാമ്പ്യൻമാരായ ഇറ്റലിക്ക് ലോകകപ്പിൽ കളിക്കണേൽ പ്ലേ ഓഫ് ജയിക്കണം. ആ ഗ്രൂപ്പിൽ നിന്ന് സ്വിറ്റ്സർലൻഡ് നേരിട്ട് യോഗ്യത നേടി.
ഗ്രൂപ്പ് ഐയിൽ അവസാന മത്സരത്തിൽ യോഗ്യതയ്ക്ക് സമനില മതിയാരുന്ന ഇംഗ്ലണ്ട് അമേച്വർ താരങ്ങളും അണിനിരന്ന സാൻമരീനോയെ ഗോൾ മഴയിൽ മുക്കുകയായിരുന്നു. രണ്ട് പെനാൽറ്റിയിൽ നിന്ന് ഉൾപ്പെടെ നാല് ഗോളുകൾ നേടിയ ക്യാപ്ടൻ ഹാരി കേൻ ആണ് ഇംഗ്ലണ്ടിന്റെ ഗോൾ അക്കൗണ്ടിൽ വലിയസംഭാവന നൽകിയത്. കഴിഞ്ഞ മത്സരത്തിൽ അൽബാനിയക്കെതിരെയും ഹാരി ഹാട്രിക്ക് പൂർത്തിയാക്കിയിരുന്നു. മഗ്യുയിർ, റോ, മിംഗ്സ്, അബ്രഹാം, സാക്ക എന്നിവർ ഓരോതവണ വീതം ലക്ഷ്യം കണ്ടു, സാൻമരീനോ താരം ഫാബ്രിയുടെ വകയായി സെൽഫ് ഗോളും ഇംഗ്ലണ്ടിന്റെ അക്കൗണ്ടിൽ എത്തി.
ഹങ്കറിയോട് 1-2ന് തോറ്റ പോളണ്ടിന് പ്ലേ ഓഫ് കളിക്കണം.
ഗ്രൂപ്പ് ഐയിൽ നോർത്തേൺ അയർലൻഡിനോട് ഗോൾ രഹിത സമനിലയിൽ കുരുങ്ങിയതോടെയാണ് ഇറ്റലി പ്ലേ ഓഫിലേക്ക് പിന്തള്ളപ്പെട്ടത്. ബൾഗേറിയയെ 4-0ത്തിന് കീഴടക്കിയ സ്വിറ്റ്ലൻഡ് നേരിട്ട് യോഗ്യത നേടി.
ഹാരി ഗോൾഡ്
16- ഒരു കലണ്ടർ വർഷം ഇംഗ്ലണ്ടിനായി ഏവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കാഡ് ഹാരി കേൻ സ്വന്തമാക്കി. 2021ൽ കേൻ ഇതുവരെ 16 ഗോളുകൾ ഇംഗ്ലണ്ടിനായി നേടി.
ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളിൽ ഗാരി ലിനേക്കറിനൊപ്പം മൂന്നാം സ്ഥാനത്താണ് ഇപ്പോൾ കേൻ (48).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |