പറവൂർ: ബാർ ജീവനക്കാരനെ വടിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഏലൂർ തായങ്കരി കുന്നത്തേരി അലൻ (24), കൈതാരം തേനത്തിൽ പടിഞ്ഞാറ് പ്രബിൻ (20), കൈതാരം നടുമുറിപറമ്പിൽ രാഹുൽ (20), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചംഗ സംഘത്തിലെ ഒരാളെക്കൂടി പിടികൂടാനുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ തെക്കേനാലുവഴിയിലെ വൈറ്റ് സിറ്റി ബാർ ഹോട്ടലിലാണ് സംഭവം. മുഖം മറച്ചെത്തിയ സംഘം ലോക്കൽ മദ്യം വിൽക്കുന്ന കൗണ്ടറിന്റെ വാതിലിലൂടെ അകത്തു കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ബാർ ജീവനക്കാരൻ ഇടുക്കി സ്വദേശി ബിനോയിയുടെ കൈയ്യിലാണ് വെട്ടേറ്റത്. ശസ്ത്രക്രിയ നടത്തിയെങ്കിലും കൈയ്യുടെ ചലനശേഷി പൂർണമായി തിരിച്ചു കിട്ടിയിട്ടില്ല. ബാറിൽ മദ്യപിക്കാൻ എത്തിയ സംഘവും ജീവനക്കാരും തമ്മിൽ നേരത്തെയുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷൻ ഓഫീസർ ഷോജോ വർഗീസ്, എസ്.ഐമാരായ പ്രശാന്ത് പി. നായർ, അരുൺ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. മൂന്നു പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |