ശ്രീകാര്യം: കേരള സർവകലാശാല കാര്യവട്ടം കാമ്പസ് ഇനി കാർബൺ മുക്തം. പദ്ധതിയുടെ ഒന്നാംഘട്ടം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. 11 പേർക്ക് ഒരേസമയം യാത്ര ചെയ്യാൻ കഴിയുന്നതും ബാറ്ററി കൊണ്ടു പ്രവർത്തിപ്പിക്കുന്നതുമായ 'ഇലക്ട്രിക് ബഗ്ഗി' വാഹനവും വിദ്യാർത്ഥികളുടെ സൈക്കിൾ യാത്രയും ഫ്ലാഗ് ഓഫ് ചെയ്തായിരുന്നു ഉദ്ഘാടനം.
സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.വി.പി. മഹാദേവൻപിള്ള, പ്രോ വൈസ് ചാൻസലർ പ്രൊഫ.പി.പി. അജയകുമാർ, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ.കെ.എച്ച്. ബാബുജാൻ, ഡോ.എസ്. നസീബ്, അഡ്വ.എ. അജികുമാർ, ഡോ. കെ.ജി. ഗോപ്ചന്ദ്രൻ, രഞ്ജു സുരേഷ് എന്നിവർക്കൊപ്പം മന്ത്രി 'ഇലക്ട്രിക് ബഗ്ഗിയിൽ യാത്ര ചെയ്തു. പെട്രോൾ, ഡീസൽ വാഹനങ്ങളുടെ കാമ്പസിലെ ഉപയോഗം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ.കെ.ബി. മനോജ്, ഡോ.എം. വിജയൻ പിള്ള, ആർ. അരുൺകുമാർ, ജി. ബിജുകുമാർ, ആർ. റിയാസ് വഹാബ്, സെനറ്റ് അംഗം എൻ. നൗഫൽ, സർവകലാശാല രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, ഗവേഷകർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. രണ്ടാമത്തെ ഇലക്ട്രിക് ബഗ്ഗി ഉടൻ കാമ്പസിൽ എത്തുമെന്നും മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്തശേഷം കാമ്പസിനുള്ളിൽ ഇലക്ട്രിക് ബഗ്ഗിയിൽ സഞ്ചരിക്കാമെന്നും യൂണിവേഴ്സിറ്റി അധികൃതർ വ്യക്തമാക്കി. കാമ്പസിലെ സെക്യൂരിറ്റി വിഭാഗത്തിനാണ് പ്രവർത്തന ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |