തിരുവനന്തപുരം: രണ്ടു ഘട്ടങ്ങളിലായി പി.എസ്.സി നടത്തിയ ബിരുദതല പ്രാഥമിക പരീക്ഷയിൽ ഉദ്യോഗാർത്ഥികളുടെ പങ്കാളിത്തത്തിൽ വൻ കുറവ്. ഒക്ടോബർ 30ന് നടന്ന പരീക്ഷയിലും ഇക്കഴിഞ്ഞ 13ന് നടന്ന പരീക്ഷയിലുമായി രണ്ടുലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് എത്താത്തത്. എന്നാൽ, കനത്ത മഴയും വെള്ളക്കെട്ടും ട്രാഫിക് ബ്ലോക്കും കാരണമാണ് എത്താൻ കഴിയാത്തതെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്. മഴകാരണം ഒക്ടോബർ 23 ന് നടത്താനിരുന്ന ഒന്നാംഘട്ട പരീക്ഷ ഈ മാസം 13നാണ് നടത്തിയത്. എന്നാൽ, അന്നും മഴയായിരുന്നു. 1587 പരീക്ഷാ കേന്ദ്രങ്ങളിലായി 3.63 ലക്ഷം പേരാണ് പരീക്ഷ എഴുതേണ്ടിയിരുന്നത്. എന്നാൽ ഒന്നേകാൽ ലക്ഷത്തോളം ഉദ്യോഗാർത്ഥികൾ എത്തിയില്ല. ഒക്ടോബർ 30ന് നടന്ന പരീക്ഷയിൽ 2.64 ലക്ഷം പേർ എഴുതേണ്ടിയിരുന്നതിൽ 1.82 ലക്ഷം പേർ മാത്രമാണ് എത്തിയത്. പരീക്ഷ എഴുതുമെന്ന് കൺഫർമേഷൻ നൽകിയശേഷമാണ് രണ്ടുഘട്ടങ്ങളിലായി ഇത്രയധികം ഉദ്യോഗാർത്ഥികൾ എത്താത്തത്. കൺഫർമേഷൻ നിർബന്ധമാക്കിയശേഷം ഏറ്റവും കൂടുതൽ ഉദ്യോഗാർത്ഥികൾ എഴുതാത്ത പരീക്ഷയാണിത്.
വനിതകൾക്ക് സ്വന്തം താലൂക്കിൽ പരീക്ഷാ കേന്ദ്രം അനുവദിക്കുമെന്ന് പി.എസ്.സി പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നടപ്പാകുന്നില്ലെന്ന് ഉദ്യോഗാർത്ഥികൾ പരാതിപ്പെട്ടു. ദൂരെസ്ഥലങ്ങളിൽ പരീക്ഷാ കേന്ദ്രം അനുവദിക്കുന്നതു കാരണം പലപ്പോഴും അവിടെ എത്തിപ്പെടുന്നതിന് ബുദ്ധിമുട്ട് സഹിക്കേണ്ടിവരുന്നു.
പി.എസ്.സി നിലപാട്
മഴകാരണം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ച പരീക്ഷയിൽപോലും പങ്കെടുക്കാതിരുന്നതിൽ ഒരു ന്യായീകരണവുമില്ല. കൺഫർമേഷൻ നൽകിയിട്ടും പരീക്ഷയിൽ പങ്കെടുക്കാത്തവരെ ശിക്ഷാ നടപടിക്ക് വിധേയരാക്കണോ ഇത്രയധികം പേരുള്ളതിനാൽ അവർക്കായി വീണ്ടും പരീക്ഷ നടത്തണോ എന്നകാര്യം അടുത്ത പി.എസ്.സി യോഗത്തിൽ ചർച്ചചെയ്യും.
ഉദ്യോഗാർത്ഥികളുടെ ആവശ്യം
മഴ ഉൾപ്പെടെയുള്ള കാരണങ്ങളാലാണ് പരീക്ഷയെഴുതാൻ കഴിയാത്തത്. അതിനാൽ മറ്റൊരു ദിവസം പരീക്ഷ നടത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |