മരക്കാർ സിനിമ പ്രദർശിപ്പിക്കുന്നതിന് തിയേറ്ററുകൾക്ക് ഇഷ്ടമുള്ള തുക നൽകാമെന്നും അതിന് നിബന്ധനകളൊന്നുമില്ലെന്നും വ്യക്തമാക്കി ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. അഡ്വാൻസ് വാങ്ങിയ ശേഷമാണ് മരക്കാർ ഒടിയിയിലേക്ക് നൽകുന്നതെന്ന് തിയേറ്റർ സംഘടനകൾ ചൂണ്ടിക്കാട്ടിയപ്പോൾ വാങ്ങിയ തുക മുഴുവൻ തിരിച്ചു നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.
'ചിത്രത്തിനുവേണ്ടി തിയേറ്ററുകൾക്ക് നിർമാതാക്കൾ നൽകിയത് ബ്ലാങ്ക് ചെക്കാണ്. കേരളത്തിലെ എല്ലാ തിയേറ്ററുകളിലേക്കും ആശിർവാദ് സിനിമാസിൽനിന്ന് കരാർ മെയിൽ അയച്ചിരുന്നു. കരാറിൽ, അഡ്വാൻസായി ഇഷ്ടമുള്ള തുക നൽകാനാണ് പറഞ്ഞിരിക്കുന്നത്. എത്ര ദിവസം പ്രദർശിപ്പിക്കണമെന്നും പറഞ്ഞിരുന്നില്ല. ഈ രണ്ടുകാര്യങ്ങളും പറയാതെ സിനിമകൾ പ്രദർശനത്തിനു നൽകാറില്ല. ആശീർവാദും കേരളത്തിലെ തിയേറ്ററുകളും തമ്മിലുള്ളത് 23 വർഷത്തെ കുടുംബ ബന്ധമാണ്. സംഘടനയുടെ തലപ്പത്തിരിക്കുന്ന ചിലർ കുടുംബത്തിനകത്ത് ബഹളമുണ്ടാക്കാൻ നോക്കി. അതിനാലാണ് കൂടപ്പിറപ്പുകളെപ്പോലുള്ളവർക്ക് ഒരു നിബന്ധനയുമില്ലാത്ത കരാർ നൽകിയത്. ഞങ്ങൾ മുൻപും എല്ലാ സിനിമയ്ക്കും അഡ്വാൻസ് വാങ്ങിയിട്ടുണ്ട്. എല്ലാ നിർമാതാക്കളും അതാണ് ചെയ്യുന്നത്. ‘മരക്കാറി’നു വേണ്ടി വാങ്ങിയ മുഴുവൻ തുകയും തിരിച്ചു കൊടുത്തു. വിവാദമുണ്ടായ സ്ഥിതിക്ക് അവർക്ക് ഇഷ്ടമുള്ളതു തരട്ടെ. അവർ ഒരോരുത്തരും കഴിവിന്റെ പരമാവധി അഡ്വാൻസ് നൽകുമെന്ന് എന്നെ വിളിച്ചു പറയുന്നുണ്ട്‘ -.ആന്റണി പെരുമ്പാവൂർ പറഞ്ഞു.
മരക്കാർ തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നതിനുള്ള അനുമതിക്കായി തീയേറ്ററുകൾ 40 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ടതോടെയാണ് വിവാദം തുടങ്ങിയത്. ഇത്രയും തുക നൽകാനാവില്ലെന്ന് കാട്ടി തീയേറ്ററുകളുടെ സംഘടന രംഗത്തുവന്നു. ഇതോടെ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പിന്നീട് നടൻ മോഹൻലാലും ആന്റണി പെരുമ്പാവൂരും സഹനിർമ്മാതാക്കളും ചേർന്ന് സിനിമ കാണുകയും ചിത്രം തീയേറ്ററുകളിൽ തന്നെ പ്രദർശിപ്പിക്കാൻ അനുമതി നൽകുകയുമായിരുന്നു. ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാനായി മന്ത്രി സജി ചെറിയാനും ഇടപെട്ടിരുന്നു. ഡിസംബർ രണ്ടിനാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |