അഞ്ച് ലക്ഷം രൂപ കവർന്നതായി പരാതി
നാലംഗ സംഘത്തിനായി തെരച്ചിൽ
നെടുമങ്ങാട്: ബാങ്കിൽ നിന്ന് പണയാഭരണം എടുത്ത് വിൽക്കാൻ സഹായിക്കുന്ന ഇടനിലക്കാരനെ പണയസ്വർണം എടുക്കാനെന്ന വ്യാജേന കാറിൽ കൂട്ടിക്കൊണ്ടുപോയി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം നാലംഗ സംഘം റോഡിലുപേക്ഷിച്ച് കടന്നു. ഇയാളിൽ നിന്ന് അഞ്ച് ലക്ഷത്തോളം രൂപ കവർന്നതായാണ് വിവരം. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ പനയ്ക്കോട് റോഡിൽ കവിയൂർ വെയിറ്റിംഗ് ഷെഡിന് സമീപം ആളൊഴിഞ്ഞ സ്ഥലത്താണ് സംഭവം. പരിക്കേറ്റ തൃശൂർ സ്വദേശി ജീമോനെ (35) പൊലീസും നാട്ടുകാരും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുമങ്ങാട് കുളവിക്കോണത്ത് സ്വർണാഭരണ ഇടപാട് സ്ഥാപനം നടത്തുന്നയാളാണ് ജീമോൻ. ചുള്ളിമാനൂർ ബാങ്കിൽ പണയത്തിലുള്ള ആഭരണങ്ങൾ എടുത്ത് വിൽക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചാണ് അഞ്ചുതെങ്ങ് സ്വദേശി ജഹാംഗീറും കൂട്ടാളികളായ മൂന്നുപേരും യുവാവിനെ കടത്തിക്കൊണ്ടുപോയി പണം കവർന്നതെന്ന് നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ സുരേഷ്കുമാർ പറഞ്ഞു. ജഹാംഗീർ കാറിൽ ജീമോനെ കയറ്റി മുതിയൻകാവ് പാലത്തിന് സമീപമെത്തിയപ്പോൾ മൂന്നുപേർ കൂടി വാഹനത്തിൽ കയറുകയായിരുന്നു. വെയിറ്റിംഗ് ഷെഡിന് സമീപമെത്തിയപ്പോൾ കാലിൽ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പണം തട്ടിപ്പറിച്ച് ഒരു വീടിനുമുന്നിൽ തള്ളിയിട്ട് കാറുമായി കടന്നുകളയുകയായിരുന്നുവെന്നാണ് ജീമോന്റെ മൊഴി. വഴിയാത്രക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. ജഹാംഗീർ നിരവധി പിടിച്ചുപറി കേസുകളിൽ പ്രതിയാണെന്നും അഞ്ചുതെങ്ങ് സ്റ്റേഷനിൽ 15 കേസ് നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു. റോബറി കേസിലും ഇയാൾ പ്രതിയാണ്. നെടുമങ്ങാട്, വലിയമല സി.ഐമാരുടെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. നെടുമങ്ങാട് എ.എസ്.പി രാജ്പ്രസാദ് സംഭവസ്ഥലം സന്ദർശിച്ച് വിശദമായ തെളിവെടുപ്പ് നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |