തിരുവനന്തപുരം: മകനെ നല്ലൊരു മനുഷ്യനാക്കി വളർത്താനാണ് തന്റെയും അജിത്തിന്റെയും തീരുമാനമെന്ന് അനുപമ. അവന് ഒരു ആഢംബര ജീവിതം നൽകാൻ തങ്ങൾക്ക് പദ്ധതിയില്ല, മറിച്ച് കുഞ്ഞിനെ ഒരു നല്ല മനുഷ്യനായി വളർത്താനാണ് തങ്ങളുടെ തീരുമാനമെന്ന് അനുപമ മാദ്ധ്യമങ്ങളോട് പറഞ്ഞു. കോടതിയിൽ നിന്ന് എത്തിയശേഷം പ്ലാമൂട് ചാരാച്ചിറ റോഡിലുള്ള സുഹൃത്തിന്റെ വീട്ടിൽ വച്ച് നടത്തിയ പത്രസമ്മേളനത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അനുപമ. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമുണ്ടെന്നും കൂടെ നിന്ന എല്ലാവരോടും ഒരുപാട് നന്ദിയുണ്ടെന്നും അനുപമ അറിയിച്ചു. ആരുടേയും പേരെടുത്ത് നന്ദി പറയുന്നില്ലെന്നും ആരെയെങ്കിലും വിട്ടു പോയാൽ തനിക്ക് തന്നെ വിഷമമാകുമെന്നും അനുപമ സൂചിപ്പിച്ചു.
കുഞ്ഞിനെ തിരികെ ലഭിച്ചെങ്കിലും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുന്നത് വരെ സമരം തുടരുമെന്നും എന്നാൽ സമരത്തിന്റെ സ്വഭാവത്തിൽ മാറ്റമുണ്ടാകുമെന്നും അനുപമ പറഞ്ഞു. ഇതുവരെ സമരവുമായി സഹകരിച്ചവരുമായി നാളെ ഓൺലൈൻ യോഗം കൂടുന്നുണ്ടെന്നും അതിനു ശേഷം
തുടർസമരത്തെ കുറിച്ച് തീരുമാനമുണ്ടാക്കുമെന്നും അറിയിച്ചു.
കുഞ്ഞ് ഇണങ്ങി വരുന്നതേയുള്ളുവെന്നും അതിന്റേതായ ബുദ്ധിമുട്ട് മാത്രമാണ് നിലവിൽ ഉള്ലതെന്നും അനുപമ വ്യക്തമാക്കി. കുഞ്ഞിനെ ഇതുവരെ വളർത്തിയ ആന്ധ്രാ ദമ്പതികളോട് തീർത്താൽ തീരാത്തത്ര നന്ദിയുണ്ടെന്നും നല്ല രീതിയിൽ തന്നെയാണ് അവർ തന്റെ കുഞ്ഞിനെ ഇതുവരെ നോക്കിയതെന്നും അനുപമ സൂചിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |