തിരുവനന്തപുരം: ആന തടിപിടിച്ചാലും നോക്കുകൂലി കൊടുക്കേണ്ട നാട്, നിരോധനം പേപ്പറിൽ മാത്രം ഒതുങ്ങുകയും ഹൈക്കോടതി പലവട്ടം രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തിട്ടും തടയാൻ കഴിയാത്ത പിടിച്ചുപറിക്ക് കൂച്ചുവിലങ്ങിടാൻ സർക്കാർ ഒരുങ്ങുന്നു. ചുമട്ട് തൊഴിലാളി നിയമം ഭേദഗതി ചെയ്യാനുള്ള ചർച്ചകൾ തൊഴിലാളി നേതാവ് കൂടിയായ മന്ത്രിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്നും അന്തിമരൂപമായിട്ടില്ലെന്നും ലേബർ കമ്മിഷണർ ഡോ. എസ്. ചിത്ര പറഞ്ഞു. റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കുമെന്ന് തൊഴിൽവകുപ്പ് അറിയിച്ചിട്ടുണ്ട്.
ഇതിന് പുറമെ വ്യവസായികൾക്കും തൊഴിലാളികൾക്കുമായി 14 ജില്ലകളിലും ഹെഡ്‌ലോഡ് ബോർഡും തൊഴിൽ വകുപ്പും ചേർന്ന് കാമ്പെയിനും സംഘടിപ്പിക്കും. പൊതുജനങ്ങൾക്ക് പരാതി കൊടുക്കാനായി ഒരു ആപ്ലിക്കേഷൻ കൂടി ഡിസംബറോടെ തയ്യാറാകും. അസി. ലേബർ ഓഫീസർ നേരിട്ട് പരാതി അന്വേഷിക്കും. നോക്കുകൂലിയോ ബന്ധപ്പെട്ട പ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്യാൻ ടോൾ ഫ്രീ നമ്പർ ആരംഭിച്ചതിന് പുറമേയാണിത്.
അമിതകൂലി: തൊഴിൽ വകുപ്പിന് ചെയ്യാൻ കഴിയുന്നത്
പണം തിരികെ വാങ്ങിക്കൊടുക്കാൻ ലേബർ ഓഫീസർമാർക്ക് നടപടി സ്വീകരിക്കാം. ക്ഷേമ ബോർഡ് മുഖേനയും റവന്യു റിക്കവറി വഴിയും പണം ഈടാക്കാം. തിരിച്ചറിയൽ കാർഡ് റദ്ദാക്കാം
തൊഴിലുടമയെ ഭീഷണിപ്പെടുത്തുകയോ വസ്തുവകകൾ നശിപ്പിക്കുകയോ മറ്റു തടസ്സങ്ങൾ സൃഷ്ടിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ ലേബർ ഓഫീസർമാർക്ക് വിവരം പൊലീസിനെ അറിയിക്കാം.
ചെയ്യാത്ത ജോലിക്ക് കൂലിവാങ്ങുന്നവൻ തൊഴിലാളിയല്ല. തെറ്റുകാണിച്ചാൽ ശിക്ഷ വരും. നിയമം ലംഘിച്ചാൽ മുതലാളി ആയാലും തൊഴിലാളി ആയാലും നിയമനടപടി സ്വീകരിക്കണം. തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ നോക്കി നിൽക്കില്ല.
- ആനത്തലവട്ടം ആനന്ദൻ
സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി
27ന് എറണാകുളം മറൈൻ ഡ്രൈവിൽ ചുമട്ടുതൊഴിലാളി സംരക്ഷണ സദസ് നടത്തുന്നുണ്ട് അന്ന് നിലപാട് വ്യക്തമാക്കും. ഭേദഗതിക്ക് മുൻപ് എല്ലാ ട്രേഡ് യൂണിയനുകളുമായും കൂടിയാലോചന നടത്തണം.
-ആർ. ചന്ദ്രശേഖരൻ
ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ്
നോക്കു കൂലിക്ക് എതിരാണ്. ഭേദഗതി കൊണ്ടുവരുമ്പോൾ തൊഴിലില്ലായ്മ സാഹചര്യംകൂടി പരിഗണിക്കണം. തൊഴിലാളിയുടെ അവകാശങ്ങൾ ലംഘിക്കുന്ന മുതലാളിമാർക്കെതിരെയും നിയമം കൊണ്ടുവരണം.
- സി. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, ബി.എം.എസ് സംസ്ഥാന പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |