വാഷിംഗ്ടൺ : ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നുവെന്നാരോപിച്ച് പെഗാസസ് ചാര സോഫ്റ്റ്വെയർ നിർമ്മാതാക്കളായ ഇസ്രയേലി കമ്പനി എൻ.എസ്.ഒയ്‌ക്കെതിരെ കേസ് കൊടുത്ത് ആപ്പിൾ. എൻ.എസ്.ഒ ഗ്രൂപ്പിനെ ആപ്പിളിന്റെ എന്തെങ്കിലും സേവനങ്ങളോ സൗകര്യങ്ങളോ ഉപയോഗിക്കുന്നതിൽ നിന്നും വിലക്കണമെന്നും ആവശ്യപ്പെട്ടാണ് കമ്പനി ,കാലിഫോർണിയയിലെ യു.എസ് ഡിസ്ട്രിക്ട് കോടതിയെ സമീപിച്ചത്. ഫോൺ ചോർത്തൽ വിഷയവുമായി ബന്ധപ്പെട്ട് നിരവധി വൻകിട സ്ഥാപനങ്ങളിൽ നിന്ന് നിയമ നടപടികൾ നേരിടുന്ന എൻ.എസ്.ഒ ഗ്രൂപ്പിനെ ഈ മാസമാദ്യം യു.എസ് അധികൃതർ വാണിജ്യ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. പെഗാസസ് സോഫ്റ്റ്വെയർ ലോകത്തെമ്പാടുമുള്ള ആപ്പിൾ ഉപഭോക്താക്കളുടെ ഫോണിൽ മാൽവെയറും സ്‌പൈവെയറും ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തിയെന്ന് ആപ്പിൾ ആരോപിക്കുന്നുണ്ട്. യു.എസ് ഫെഡറൽ, സ്റ്റേറ്റ് നിയമങ്ങളുടെ ലംഘനമാണിതെന്നും ഈ പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നും കോടതിയിൽ ഫയൽ ചെയ്ത പരാതിയിൽ ആപ്പിൾ ആവശ്യപ്പെട്ടു. എന്നാൽ സർക്കാരുകൾക്കും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന അംഗീകൃത ഏജൻസികൾക്കും മാത്രമാണ് തങ്ങളുടെ ടൂളുകൾ വിൽക്കുന്നതെന്നും ഇതിലൂടെ ആയിരകണക്കിനാളുകളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചിട്ടുണ്ടെന്നുമാണ് എൻ.എസ്.ഒയുടെ വാദം. ആപ്പിൾ ഉകരണങ്ങളിൽ പെഗസസ് നുഴഞ്ഞുകയറ്റം ആദ്യമായി തിരിച്ചറിഞ്ഞത് യൂണിവേഴ്സിറ്റി ഫ് ടൊറന്റോയിലെ ഗവേഷണ സ്ഥാപനമായ സിറ്റിസൺ ലാബാണ്. സിറ്റിസൺ ലാബിന് ഒരു കോടി രൂപ പാരിതോഷികം നൽകുമെന്ന് ആപ്പിൾ പ്രഖ്യാപിച്ചിട്ടുണ്ട്. നൂറിലധികം ആപ്പിൾ ഫേക്ക് ഐ.ഡികൾ ഉപയോഗിച്ച് ഇത് കരുതിക്കൂട്ടിയുള്ള ആക്രമണമാണ് എൻ.എസ്.ഒ നടത്തിയതെന്നും ആപ്പിൾ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |