SignIn
Kerala Kaumudi Online
Thursday, 25 April 2024 9.56 AM IST

ബൈഡന്റെ മുന്നറിയിപ്പിന് വില നൽകാതെ ഒപെക് രാജ്യങ്ങൾ; കരുതൽ ശേഖരമെടുത്ത് ഉപയോഗിക്കാനുള‌ള ഇന്ത്യയുടെ തീരുമാനം തിരിച്ചടിയാകുമോ

oil

വാഷിംഗ്‌ടൺ: എണ്ണവിലയിൽ കുറവ് വരുത്താൻ കേന്ദ്ര സർക്കാർ കരുതൽ എണ്ണ ശേഖരം പുറത്തെടുക്കാൻ തീരുമാനിച്ചത് ഈയാഴ്‌ചയാണ്. നവംബർ മൂന്നിന് പെട്രോളിന്റെയും ഡീസലിന്റെയും നികുതിയിൽ കേന്ദ്രം കുറവ് വരുത്തിയതോടെ ഇവയിൽ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും രാജ്യത്ത് കുറഞ്ഞിരുന്നു. തുടർന്ന് കഴിഞ്ഞ 20 ദിവസത്തിലേറെയായി എണ്ണവിലയിൽ മാ‌റ്റമില്ലാതെ തുടരുകയാണ്. ഈ സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ഗുണം ലഭിക്കാനാണ് കരുതൽ ശേഖരത്തിൽ നിന്നും എണ്ണ ഉപയോഗിക്കാൻ തീരുമാനിച്ചത്.

ആഗോളതലത്തിലെ എണ്ണ ഉൽപാദനം വർദ്ധിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈ‌ഡൻ ഒപെകിന് മുന്നറിയിപ്പ് നൽകിയെങ്കിലും ഒപെക് അതിന് തയ്യാറായിട്ടില്ല. തുടർന്നാണ് കരുതൽ ശേഖരമുപയോഗിച്ച് എണ്ണവില കുറയ്‌ക്കാൻ ഇന്ത്യയോടും ചൈനയോടും ദക്ഷിണ കൊറിയയോടും ബൈഡൻ നിർദ്ദേശിച്ചത്. കേന്ദ്രം കരുതൽ ശേഖരമെടുത്ത് ഉപയോഗിക്കാൻ തയ്യാറായിട്ടുണ്ട്. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നിർദ്ദേശം സത്യത്തിൽ ഇന്ത്യയുൾപ്പടെ രാജ്യങ്ങൾക്ക് തിരിച്ചടിയാകുമോ എന്ന ആശങ്ക അമേരിക്കയിലെ സാമ്പത്തിക വിദഗദ്ധർക്ക് പോലുമുണ്ട്.

കരുതൽ ശേഖരം ഉപയോഗിച്ച ശേഷവും സാഹചര്യം മാറാതിരിക്കുകയും ഒപെക് രാജ്യങ്ങൾ ഉൽപാദനം വർദ്ധിപ്പിക്കാതെയുമിരുന്നാൽ ഈ നീക്കം പിന്നോട്ടടിക്കും. അറബ് മേഖലയിലെ എണ്ണ ഉൽപാദക രാജ്യങ്ങളും വെനസ്വലയും ചേർന്ന് 1960ൽ അറബ് രാജ്യങ്ങളുടെ ബാഗ്ദാദ് ഉച്ചകോടിയിൽ തുടങ്ങിയ ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് കൺട്രീസ്(ഒപെക്) വളരെപ്പെട്ടെന്നാണ് ലോകത്തിലെ എണ്ണ വില നിർണയിക്കുന്ന നിർണായക ശക്തിയായത്. ഇറാൻ, കുവൈ‌റ്റ്, ഇറാഖ്, സൗദി അറേബ്യ, വെനസ്വല എന്നീ രാജ്യങ്ങളായിരുന്നു സ്ഥാപക അംഗങ്ങളായ രാജ്യങ്ങൾ. പിന്നീട് ഖത്തർ, ഇന്തോനേഷ്യ,യുഎഇ, ലിബിയ, അൾജീരിയ,നൈജീരിയ, ഇക്വഡോർ, ഗബോൺ എന്നീ രാജ്യങ്ങൾ ഈ സഖ്യത്തിൽ അംഗങ്ങളായി. കൂട്ടത്തിൽ വമ്പൻ സൗദി അറേബ്യയാണ്. വില നിർണയത്തിൽ മുഖ്യ കാരണമായ എണ്ണ ഉൽപാദനത്തിലെ കുറവിന് പ്രധാന കാരണം സൗദിയുടെ എണ്ണ ഉൽപാദനമാണ്.

കൊവിഡ് പ്രതിസന്ധി മൂലം ലോകമാകെ എണ്ണ ഉൽപാദനത്തിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടായത്. ഇത് മറികടക്കാൻ എണ്ണ വില വർദ്ധിപ്പിക്കുകയും ഉൽപാദനം കുറയ്‌ക്കുകയുമാണ് നിലവിൽ നടപ്പിലാക്കിയത്. ഇത് അമേരിക്കയെയും ചൈനയെയും ഇന്ത്യയെയും പോലെ എണ്ണ വലിയ അളവിൽ ഉപയോഗിക്കുന്ന രാജ്യങ്ങൾക്ക് വലിയ ഭാരമാണ്.

ലോകത്തെ ക്രൂഡോയിൽ ശേഖരത്തിന്റെ 80 ശതമാനവും ഒപെക് രാജ്യങ്ങളിലാണ്. ക്രൂഡ് ഓയിൽ നിർമ്മാണത്തിന്റെ 44 ശതമാനവും ഇവിടെനിന്നു തന്നെ. 1973ലെ അറബ്-ഇസ്രയേൽ യുദ്ധ സമയത്ത് വൻതോതിൽ എണ്ണവില വർ‌ദ്ധനയുണ്ടായിരുന്നു. ബാരലിന് മൂന്ന് ഡോളറിൽ നിന്ന് 12 ഡോളറായി കുത്തനെ കൂടുകയാണ് അന്നുണ്ടായത്. ശേഷം എണ്ണവിലയിൽ വലിയ മാറ്റമുണ്ടായത് കൊവിഡ് കാലത്താണ്. 2020 ജനുവരിയിൽ 68 ഡോളറോളം ബാരലിന് വിലയുണ്ടായിരുന്ന ക്രൂഡ് ഓയിൽ മാർച്ചിൽ കൊവിഡ് ശക്തമായതോടെ 18 ഡോളറായി കുത്തനെ താഴ്‌ന്നു. ഏപ്രിലിൽ ഇത് വെറും മൈനസ് 38 ഡോളറായി ചുരുങ്ങി. ഇതോടെ ഒപെക് രാജ്യങ്ങൾ എണ്ണ ഉൽപാദനം കുറച്ചു.

കൊവിഡ് തരംഗങ്ങൾക്ക് ശേഷം ലോകം പഴയ നിലയിലേക്ക് മടങ്ങിത്തുടങ്ങിയെങ്കിലും ഇപ്പോഴും എണ്ണ ഉൽപാദനം പൂർവസ്ഥിതിയിലേക്കായില്ല. പെട്രോളിയത്തിന് പകരം ഇലക്‌ട്രിക് വാഹനങ്ങൾ ലോകത്ത് പുറത്തിറങ്ങിയെങ്കിലും ലോകമാകെയുള‌ള 4.8 ലക്ഷം കോടി കാറുകളാണ് പെട്രോളിലോ ഡീസലിലോ ഓടുന്നത് എന്നാൽ ഇലക്‌ട്രിക് വ്യാപകമായിട്ടും 48 ലക്ഷം വൈദ്യുത കാറുകൾ മാത്രമാണ് ലോകത്തുള‌ളത്. ഇന്ധനവില വർദ്ധന ലോകമാകെ എത്രവലിയ പ്രതിസന്ധിയാണ് സൃഷ്‌ടിക്കുന്നതെന്ന് ഈ കണക്കിൽ നിന്നുതന്നെ വ്യക്തമാണ്.

യു.പി ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സാഹചര്യത്തിൽ എണ്ണവില നിയന്ത്രണം രാജ്യത്ത് കേന്ദ്രസർക്കാരിന് കൂടിയേ തീരൂ. എന്നാൽ നിലവിലെ അന്താരാഷ്‌ട്ര സ്ഥിതിയിൽ ഇത് വലിയ വെല്ലുവിളിയാണ് കേന്ദ്ര സർക്കാരിന് മുന്നിൽ തീർത്തിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OIL PRICE, HIKE, AMERICA, INDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.