ആലുവ: ഭർത്തൃവീട്ടിലെ പീഡനപ്പരാതിയിൽ ഒരു മാസത്തോളം കേസെടുക്കാതിരിക്കുകയും ഒത്തുതീർപ്പിനെന്നു പറഞ്ഞ് സ്റ്റേഷനിൽ വിളിച്ചുവരുത്തി അപമാനിച്ചു വിടുകയും ചെയ്തതിന്റെ മനോവിഷമത്തിൽ ആലുവയിൽ വിദ്യാർത്ഥിനി മോഫിയ പർവീൻ (21) ആത്മഹത്യ ചെയ്ത സംഭവത്തിൽ നാല് ദിവസം നീണ്ട സമര പരമ്പരകൾക്കും സംഘർഷങ്ങൾക്കും ശേഷം സി.ഐ സി.എൽ.സുധീറിനെ ഇന്നലെ സർക്കാർ സസ്പെൻഡ് ചെയ്തു. വകുപ്പുതല അന്വേഷണവും തുടങ്ങി.
ഭർത്താവിന്റെയും വീട്ടുകാരുടെയും മുന്നിൽ അവഹേളിച്ചെന്ന് കുറിപ്പെഴുതി വച്ച് എടയപ്പുറം കക്കാട്ടിൽ ദിൽഷാദിന്റെ മകൾ മോഫിയ തിങ്കളാഴ്ചയാണ് വീട്ടിൽ തൂങ്ങിമരിച്ചത്. ആരോപണ വിധേയനായ സി.ഐയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാല് ദിവസമായി ജില്ലയിലെ കോൺഗ്രസ് നേതാക്കൾ ആലുവ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരത്തിലായിരുന്നു. ഡി.സി.സിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച നടത്തിയ എസ്.പി ഓഫീസ് മാർച്ച് അക്രമാസക്തമായി.തൊടുപുഴ അൽ അസർ ലാ കോളേജിലെ മോഫിയയുടെ സഹപാഠികളും എസ്.പി ഓഫീസ് മാർച്ച് നടത്തിയിരുന്നു. ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പ്രക്ഷോഭങ്ങളെത്തുടർന്ന് ഇൻസ്പെക്ടർ സുധീറിനെ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലേക്ക് സ്ഥലം മാറ്റിയെങ്കിലും, കേരളത്തെ നടുക്കിയ ഉത്ര വധക്കേസിൽ ഉൾപ്പെടെ നടപടി നേരിട്ട വിവാദ ഇൻസ്പെക്ടറെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നെന്ന ആക്ഷേപം ശക്തമായി.
നടപടി മുഖ്യമന്ത്രി രക്ഷിതാക്കളെ വിളിച്ചതിനു പിന്നാലെ
ഇന്നലെ രാവിലെ 7.30ന് വ്യവസായമന്ത്രി പി. രാജീവ് മോഫിയ പർവീനിന്റെ വീട്ടിലെത്തി നടത്തിയ ചർച്ചയാണ് തുടർനടപടികളിലേക്ക് നീങ്ങിയത്. മന്ത്രി രാജീവ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽവിളിച്ച് മാതാപിതാക്കൾക്ക് സംസാരിക്കാൻ അവസരം നൽകി. ഇൻസ്പെക്ടർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് പറഞ്ഞു. മണിക്കൂറുകൾക്കുള്ളിൽ സുധീറിനെ സസ്പെൻഡ് ചെയ്ത് ഡി.ജി.പി അനിൽകാന്ത് ഉത്തരവിറക്കി.11.30ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് സസ്പെൻഷൻ വിവരം അറിയിച്ചപ്പോൾ ആലുവ പൊലീസ് സ്റ്റേഷനിൽ ബെന്നി ബഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ നടന്ന 50 മണിക്കൂർ നീണ്ട കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു. തുടർസമരങ്ങളും പ്രതിപക്ഷം ഉപേക്ഷിച്ചു.
അന്വേഷണം സിറ്റി എ.സി.പിക്ക്
സസ്പെൻഷനിലായ സി.ഐ സുധീറിനെതിരായ വകുപ്പുതല അന്വേഷണം കൊച്ചി സിറ്റി ട്രാഫിക് എ.സി.പിക്ക് കൈമാറി.ആലുവ പൊലീസ് ഇൻസ്പെക്ടറായി സൈജു കെ.പോൾ ചുമതലയേറ്റു. മോഫിയയുടെ ആത്മഹത്യാക്കേസ് അന്വേഷണം റൂറൽ ജില്ലാ പൊലീസ് ക്രൈംബ്രാഞ്ചിന് വ്യാഴാഴ്ച തന്നെ കൈമാറിയിരുന്നു. ഡിവൈ.എസ്.പി വി. രാജീവിനാണ് ചുമതല.
ഒതുക്കിത്തീർക്കാൻ സാദ്ധ്യത
തിരുവനന്തപുരം: ഗത്യന്തരമില്ലാതെ സി.ഐ സുധീറിനെ സസ്പെൻഡ് ചെയ്തെങ്കിലും, ആരോരുമറിയാതെ തിരിച്ചെടുത്ത് വകുപ്പുതല അന്വേഷണം ഒതുക്കിതീർക്കാനാണ് സാദ്ധ്യത.
പെരുമാറ്റദൂഷ്യമുള്ളവരെയും പരാതികൾ അവഗണിക്കുന്നവരെയും ജനങ്ങളോട് ധാർഷ്ട്യം കാട്ടുന്നവരെയും പിരിച്ചുവിടാൻ പൊലീസ് ആക്ടിൽ വകുപ്പുണ്ടെങ്കിലും പ്രയോഗിക്കാറേയില്ല.
ഗുരുതരകേസിൽപെട്ടാൽ ആറുമാസത്തെ സസ്പെൻഷനുശേഷം കാക്കിയിട്ട് വിലസാം. മുൻപ് ക്രമസമാധാനചുമതല നൽകില്ലായിരുന്നു. ഇപ്പോൾ അങ്ങനെയുമില്ല. കുറ്റക്കാർക്കെതിരെ നല്ലനടപ്പ്, പരിശീലനം, വീടിനടുത്തേക്ക് സ്ഥലംമാറ്റം എന്നിവയാണ് 'കഠിനശിക്ഷ'കൾ.
ഭരണകക്ഷിക്ക് അനഭിമതനാണെങ്കിലേ വകുപ്പുതല നടപടിയുണ്ടാവൂ. വിരമിച്ചാൽ പോലും തീരാത്ത അന്വേഷണങ്ങളുമുണ്ട്. പെൻഷനിൽ 250രൂപ കുറവുചെയ്യുന്നതാവും 'കടുത്തശിക്ഷ'.
പരാതിക്കാരിയെയും പിതാവിനെയും സ്റ്റേഷനിൽ അപമാനിക്കുകയും പ്രതിയുമായി ഒത്തുകളിച്ചെന്നും വ്യക്തമായെങ്കിലും പരാതിയിൽ കേസെടുക്കാൻ വൈകിയെന്ന കുറ്റമേ സുധീറിനുമേൽ ചുമത്തിയിട്ടുള്ളൂ. തുടർനടപടി ഏതുരീതിയിലായിരിക്കുമെന്ന് ഇതിൽനിന്ന് വ്യക്തം.
744
പൊലീസുദ്യോഗസ്ഥർ
ക്രിമിനൽ കേസുകളിൽ പ്രതികൾ
18
പേരെ കേസുകളിൽ ശിക്ഷിക്കപ്പെട്ടപ്പോൾ പിരിച്ചുവിട്ടു
691
പൊലീസുദ്യോഗസ്ഥർ വകുപ്പുതല അന്വേഷണം നേരിടുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |