തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബിഡാം ശക്തിപ്പെടുത്തുന്നതിനായി മരംമുറിക്കാൻ തമിഴ്നാടിന് അനുമതി നൽകി ഉത്തരവിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്‌പെൻഡ് ചെയ്ത സംസ്ഥാന സർക്കാരിന്റെ നടപടിയിൽ കേന്ദ്രം വിശദീകരണം തേടി. ബെന്നിച്ചൻ തോമസിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട മുഴുവൻ വിവരവും നൽകണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. തങ്ങളുടെ മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥനെതിരെയുള്ള നടപടി മാദ്ധ്യമ വാർത്തകളിൽ നിന്നാണ് അറിഞ്ഞതെന്നും വനം പരിസ്ഥിതി മന്ത്രാലയം ഐ.എഫ്.എസ് ഡിവിഷനിലെ ഇൻസ്‌പെക്ടർ ജനറൽ എ.കെ. മൊഹന്തിയുടെ കത്തിൽ പറയുന്നു. കേന്ദ്ര ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്താൽ 48 മണിക്കൂറിനകം കേന്ദ്രത്തെ അറിയിക്കണമെന്നാണ് ചട്ടം. കേന്ദ്രാനുമതിയോടെ മാത്രമേ ബെന്നിച്ചൻ തോമസിനെതിരെ തുടർനടപടി സ്വീകരിക്കാവൂവെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ജലവിഭവ അഡിഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മരംമുറിക്കാൻ ഉത്തരവിറക്കിയതെന്നാണ് ബെന്നിച്ചൻ സർക്കാരിന് നൽകിയ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |