കൊച്ചി: കാർ ഇറക്കുമതിക്ക് ഇന്ത്യ ചുമത്തുന്ന കനത്ത നികുതി കുറയ്ക്കണമെന്ന ആവശ്യവുമായി ബി.എം.ഡബ്ള്യു. നേരത്തെ ടെസ്‌ലയും മെഴ്‌സിഡെസ്-ബെൻസും ഔഡിയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
നിലവിൽ ബി.എം.ഡബ്ള്യു ഇന്ത്യയിൽ പെട്രോൾ, ഡീസൽ കാറുകൾ ഇവിടെത്തന്നെ നിർമ്മിച്ച് വിറ്റഴിക്കുന്നുണ്ട്. ഇ-കാറുകൾക്ക് ഭേദപ്പെട്ട ഡിമാൻഡ് മാർക്കറ്റിൽ ലഭിക്കുന്ന മുറയ്ക്കേ അവയും ഇന്ത്യയിൽ നിർമ്മിക്കാനാകൂ എന്ന് ബി.എം.ഡബ്ള്യു പറയുന്നു. അതുവരെ, താത്കാലികമായെങ്കിലും നികുതിഭാരം കുറയ്ക്കണമെന്നാണ് ആവശ്യം.
ഇക്കാര്യത്തിൽ കേന്ദ്രം അനുകൂല തീരുമാനം എടുക്കാത്തതിനാൽ ടെസ്‌ലയുടെ ഇന്ത്യാ പ്രവേശനം നീളുകയാണ്. അമേരിക്കയിലേതിനേക്കാൾ ഇരട്ടിവില നൽകേണ്ട അവസ്ഥയാണ് ഇന്ത്യൻ ഉപഭോക്താക്കൾക്കുള്ളതെന്നും ഈ വിലയ്ക്ക് ഇലക്‌ട്രിക് വാഹനം വാങ്ങാൻ പലരും മടിക്കുകയാണെന്നും മെഴ്സിഡെസ് ചൂണ്ടിക്കാട്ടിയിരുന്നു.
ആഡംബര ഇ-വാഹനങ്ങൾക്ക് ഇന്ത്യയിൽ പ്രിയമുണ്ടെങ്കിലും ഉയർന്നവില തിരിച്ചടിയാണെന്നാണ് ഔഡിയുടെ അഭിപ്രായം. നികുതി കുറച്ചാൽ ആനുപാതികമായി വിലയും കുറയുമെന്നതിനാൽ ഡിമാൻഡിനനുസരിച്ച് ഇ-വാഹനങ്ങൾ ലഭ്യമാക്കാൻ കഴിയും. പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് തുല്യമായ ഇറക്കുമതി തീരുവ ഇലക്‌ട്രിക് വാഹനങ്ങൾക്കും ചുമത്തുന്നത് യുക്തിരഹിതമാണെന്ന് ടെസ്‌ല സി.ഇ.ഒ എലോൺ മസ്‌ക് അഭിപ്രായപ്പെട്ടിരുന്നു.
ആറുമാസത്തിനകം ഇന്ത്യയിൽ ഫ്ളാഗ്‌ഷിപ്പ് മോഡൽ ഓൾ-ഇലക്‌ട്രിക് ഐ.എക്‌സ് എസ്.യു.വി ഉൾപ്പെടെ മൂന്ന് ഇ-കാറുകൾ വിപണിയിലിറക്കുമെന്ന് ബി.എം.ഡബ്ള്യു വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |