ന്യൂഡൽഹി: ലോകം കണ്ട കൊടുംഭീകരൻ ഒസാമ ബിൻ ലാദനെ കണ്ടെത്താൻ അമേരിക്ക ഇപയോഗിച്ച ബെല്‍ജിയം മാലിനോയിസ് നായ്ക്കൾ ഇന്ത്യൻ സൈന്യത്തിന് കരുത്തേകും. കഴിഞ്ഞദിവസം മുതലാണ് പ്രത്യേക പരിശീലനം നേടിയ ഡോഗ് സ്ക്വാഡിനെ ഇന്ത്യൻ സൈന്യത്തിന്റെ തീവ്രവാദ വിരുദ്ധ യൂണിറ്റിനൊപ്പം നിയോഗിച്ചത്. ഇതോടെ അതിർത്തികടന്നുള്ള ഭീകരപ്രവർത്തനത്തെ അടിച്ചമർത്താൻ സൈന്യത്തിന് കൂടുതൽ ശക്തിലഭിക്കും.
ചില്ലറക്കാരല്ല ബെല്‍ജിയം മാലിനോയിസ് നായ്ക്കൾ. കമാന്‍ഡോ സംഘങ്ങളുടെ തുറുപ്പുചീട്ടാണ് കക്ഷി. ഒസാമ ബിൻ ലാദനെ പിടികൂടാനായി പാകിസ്ഥാനില്‍ പറന്നിറങ്ങിയ അമേരിക്കൻ കമാൻഡോ സംഘത്തില്‍ കൈറോ എന്ന് പേരുള്ള ബെല്‍ജിയന്‍ മാലിനോയിസ് ഇനം നായയുണ്ടായിരുന്നു. കൂറ്റൻ കെട്ടിടത്തിൽ ഒളിച്ചിരുന്ന ലാദനെ കണ്ടെത്താൻ കമാൻഡോ സംഘത്തെ സഹായിച്ചത് ഈ നായയായിരുന്നു. ഈ വാർത്ത പുറത്തുവന്നതോടെയാണ് ബെല്‍ജിയം മാലിനോയിസ് ഇനങ്ങൾ സൂപ്പർ താരങ്ങളായത്. ഇസ്ലാമിക് സ്റ്റേറ്റ് തലവനായ കൊടുംഭീകരൻ അബൂബക്കർ അൽ ബാഗ്‌ദാദിയെ വധിക്കാൻ സഹായിച്ചതും ഈ ഇനത്തിൽപ്പെട്ട നായ്ക്കളായിരുന്നു.
ബുദ്ധിയിൽ ഏറ്റവും മുന്നിൽ
രൂപം കണ്ടാൽ ആക്രമണസ്വഭാവക്കാരാണെന്ന് തോന്നുമെങ്കിലും ഇവർ അത്തരക്കാരല്ല. സന്ദർഭത്തിനനുസരിച്ചായിരിക്കും പെരുമാറുക. വേണ്ടയിടത്ത് ശക്തി കാട്ടും. ബുദ്ധിയുടെ കാര്യത്തിലും മറ്റുനായ്ക്കളെക്കാൾ ഏറെ മുന്നിലാണ്. ഇവയുടെ സഹിഷ്ണുതയും പേരുകേട്ടതാണ്. അവിശ്വസീനയമായ സ്റ്റാമിനയാണ് ഇവയ്ക്കുള്ളത്. ഇതാണ് ലോകമെമ്പാടുമുള്ള സായുധ സേനകളുടെ പ്രിയപ്പെട്ട ഇനമായി ബെൽജിയൻ മാലിനോയിസ് മാറാൻ കാരണവും. ചെറിയ ശരീര പ്രകൃതി കാരണം എവിടെയും ഞൊടിയിടയ്ക്കുള്ളിൽ കടന്നുചെല്ലാൻ ഇവയ്ക്കു കഴിയും. ബാഗ്‌ദാദിയെ വധിച്ചപ്പോഴാണ് ഈ മികവ് ലോകം കണ്ടത്. കമാൻഡോകളെ കണ്ട് ഓടിയൊളിക്കാൻ ശ്രമിച്ച ബാഗ്‌ദാദിയെ പുറകേ എത്തിയ നായ്ക്കൾ പിടികൂടുകയായിരുന്നു. പാരച്യൂട്ടിംഗിനും വളരെ വേഗത്തിൽ വിമാനങ്ങളിലും ഹെലികോപ്ടറുകളിലും കയറുന്നതിനും ഇവയ്ക്ക് കഴിയുന്നതും ഒതുങ്ങിയ ശരീരപ്രകൃതി തന്നെയാണ്.
സംസാരിക്കില്ല എന്നേ ഉള്ളൂ
കമാന്‍ഡോ സംഘവുമായി ആശയ വിനിമയം നടത്താനും ഈ ഇനം നായ്ക്കൾക്ക് കഴിവുണ്ട്. സാധാരണ നായ്ക്കൾ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയാൽ നിറുത്താതെ കുരയ്ക്കുകയാണ് പതിവ്. എന്നാൽ ബെല്‍ജിയം മാലിനോയിസ് അങ്ങനെയല്ല. സ്ഫോടക വസ്തു കണ്ടാല്‍ കമാന്‍ഡോ സംഘവുമായി ആശയ വിനിമയം നടത്താന്‍ പ്രത്യേക രീതിയിൽ തലയാട്ടുകയാണ് ഇവ ചെയ്യുന്നത്. ഇത് കമാൻഡോ സംഘത്തിലെ അംഗങ്ങൾക്ക് മാത്രമേ മനസിലാവൂ.
ആദ്യം ഉപയോഗിച്ചത് സി ആർ പി എഫ്
ഇന്ത്യയിൽ നക്‌സലുകളെ നേരിടാനായി സി ആർ പി എഫ് ആണ് ബെല്‍ജിയം മാലിനോയിസ് നായ്ക്കളെ ആദ്യമായി ഉപയോഗിച്ചത്. പിന്നീട് ഐ ടി ബി പി, എൻ എസ് ജി തുടങ്ങിയ കേന്ദ്ര സായുധ പൊലീസ് ഏജൻസികളും ഈ നായ്ക്കളെ ദത്തെടുത്തു. കേരള പൊലീസിന് കരുത്തുപകർന്നും ബെൽജിൻ മാലിനോയിസ് നായ്ക്കളുണ്ട്. പതിനഞ്ച് നായ്ക്കളാണ് കേരള പൊലീസിന്റെ പക്കലുള്ളത്. മൂന്നാർ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിലെ രക്ഷാദൗത്യത്തില്‍ ഇവർ പങ്കാളികളായിരുന്നു. പരിശീലന കാലയളവില്‍ തന്നെ ഡ്യൂട്ടിക്കിറങ്ങിയവരും ഇവരുടെ കൂട്ടത്തിലുണ്ടായിരുന്നു. മണ്ണില്‍ പൂണ്ടുപോയ എട്ട് മൃതദേഹങ്ങളാണ് ഇവിടെ ഇവയുടെ സഹായത്തോടെ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |