തിരുവനന്തപുരം: ഇടുക്കി രണ്ടാം നിലയത്തിന്റെ നിർമ്മാണത്തിന് പ്രധാന കടമ്പ കേന്ദ്ര പാരിസ്ഥിതികാനുമതി. ഇത് ലഭിച്ചാൽ 2028ൽ ഉൗർജ്ജ ഉത്പാദനം തുടങ്ങാമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. നിലവിൽ 780 മെഗാവാട്ടാണ് ഇടുക്കി അണക്കെട്ടിൽ നിന്ന് ഉത്പാദിപ്പിക്കുന്നത്. ഇത് 1580 മെഗാവാട്ടാക്കി ഉയർത്തുകയാണ് ലക്ഷ്യം. ഇത് സാദ്ധ്യമായാൽ, രാജ്യത്ത് ഏറ്റവും കൂടുതൽ ജലവൈദ്യുതി ഉത്പാദിക്കുന്ന കേന്ദ്രമായി ഇടുക്കി മാറും. ഭൂമിക്കടിയിൽ 200മെഗാവാട്ട് വീതം ഉത്പാദന ശേഷിയുള്ള നാല് ജനറേറ്ററുകളുള്ള നിലയമാണ് സ്ഥാപിക്കുന്നത്. മൂലമറ്റത്തുള്ള പവർ സ്റ്റേഷന് അരക്കിലോമീറ്റർ അകലെയാണ് പുതിയ സ്റ്റേഷൻ. അവിടെ നിലയം നിർമ്മിക്കാൻ ആവശ്യമായ 110 ഹെക്ടർ വനഭൂമിക്ക് കേന്ദ്രാനുമതി വേണം.
ഇടുക്കി അണക്കെട്ടിൽ നിന്ന് ജലം കൊണ്ടുപോകുന്നതിന് 1.9കിലോമീറ്റർ പൈപ്പിടണം. പുറത്തേക്ക് വെള്ളമൊഴുക്കിവിടാൻ 1.46കിലോമീറ്റർ നീളത്തിലും പൈപ്പ് വേണ്ടിവരും. കുളമാവ് ഡാമിൽ നിന്നാണ് പെൻസ്റ്റോക്ക് സ്ഥാപിക്കുക. വൈദ്യുതി ഉത്പാദനത്തിന് ശേഷം തൊടുപുഴയാറിലേക്കാണ് വെള്ളം തുറന്നുവിടുക. നിലവിലെ വൈദ്യുതി ഉത്പാദനനിലയത്തിൽ നിന്നുള്ള വെള്ളവും തൊടുപുഴയാറിലേക്കാണ് പോകുന്നത്. അതിലേക്ക് പുതിയ ജലമെത്തുന്നത് തൊടുപുഴയാറിനും അനുബന്ധമായുള്ള മലങ്കര ഡാമിനും താങ്ങാനാകുമോ എന്നതും സംശയകരമാണ്. പുതിയ നിലയത്തെ കുറിച്ച് പഠനം നടത്തിയ കേന്ദ്രജലനിധിവകുപ്പിന്റെ കീഴിലുള്ള വാപ്കോസ് എന്ന കമ്പനി ഇത് തൊടുപുഴയാറിന് പ്രശ്നങ്ങളുണ്ടാക്കില്ലെന്നാണ് റിപ്പോർട്ട് ചെയ്തത്. തൊടുപുഴയാറിലെ ആഘാതം കുറയ്ക്കുന്നതിന് അവിടെ പുതുതായി ഒരു ഡാം നിർമ്മിക്കേണ്ടിവരും. അതിനായി കൂടുതൽ വനഭൂമി ഏറ്റെടുക്കേണ്ടി വരുന്നതും പ്രശ്നമാണ്.
ചെലവ് 2669.67 കോടി
പുതിയ നിലയം വരുന്നതോടെ സ്വിച്ച് യാർഡ്, ട്രാൻസ്മിഷൻ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ 16 ഹെക്ടർ സ്വകാര്യഭൂമിയും ഏറ്റെടുക്കേണ്ടതുണ്ട്. സിവിൽ വർക്കിന്1309.67കോടിയും വൈദ്യുതി,യന്ത്രസാമഗ്രികൾക്ക് 1360കോടിയും ഉൾപ്പെടെ 2669.67 കോടിയാണ് ചെലവ്. ജനുവരിയിൽ കേന്ദ്രാനുമതിക്ക് അപേക്ഷ നൽകും. 2023 ജനുവരിക്കകം അനുമതികിട്ടിയാൽ മാർച്ചോടെ നിർമ്മാണം തുടങ്ങും. അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യം. അടുത്ത സെപ്തംബറിൽ പദ്ധതിരേഖ സമർപ്പിക്കും. പ്രീ ഫീസിലിബിലിറ്റി റിപ്പോർട്ട് കഴിഞ്ഞ ദിവസം വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി ഏറ്റുവാങ്ങി.
1976ലാണ് ഇടുക്കി വൈദ്യുതി നിലയം പ്രവർത്തനമാരംഭിച്ചത്. അരനൂറ്റാണ്ട് പൂർത്തിയാക്കുമ്പോൾ പുതിയ നിലയവും പ്രവർത്തനസജ്ജമാകും. ഇടുക്കി സുവർണജൂബിലി എക്സറ്റൻഷൻ സ്കീം എന്നാണ് പുതിയ പദ്ധതിയുടെ പേര്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |