പാട്ന: ബീഹാറിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തണമെന്ന് ഭരണകക്ഷിയായ എൻ.ഡി.എ എം.എൽ.എമാർ ആവശ്യപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം ബീഹാർ നിയമസഭ പരിസരത്ത് നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെത്തി.
പിന്നാലെ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്തെത്തി.
നിയമസഭയിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയത് ഗൗരവമായ സംഭവമാണെന്ന് തേജസ്വി യാദവ് പറഞ്ഞു. 'സംസ്ഥാനത്തുടനീളം മദ്യക്കുപ്പികളാണ്. മദ്യത്തിന് പൂർണമായും നിരോധനം ഏർപ്പെടുത്തേണ്ടിയിരിക്കുന്നു.'- യാദവ് പറഞ്ഞു.
മദ്യനിരോധനത്തിന് അനുകൂലമായ നിലപാട് മുഖ്യമന്ത്രി നിതീഷ് കുമാർ സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന എൻ.ഡി.എ യോഗത്തിൽ നാല് ഘടകക്ഷികളും മദ്യനിരോധനത്തെ അനുകൂലിക്കുകയും ചെയ്തിരുന്നു.
അതേസമയം, മദ്യനിരോധനത്തിൽ സർക്കാരിന് ആത്മാർത്ഥയില്ലെന്നും ഇപ്പോൾ നടക്കുന്നത് കണ്ണിൽ പൊടിയിടലാണെന്നും തേജസ്വി യാദവ് ആരോപിച്ചു. മദ്യം വാങ്ങുന്നവരെ പിടികൂടുന്ന പൊലീസ് ഇതിന്റെ വില്പനക്കാരായ മദ്യ മാഫിയകളെ തൊടുന്നില്ല. പാവപ്പെട്ട ഗ്രാമീണരാണ് അറസ്റ്റിലാകുകയോ വ്യാജമദ്യം കഴിച്ച് മരിക്കുകയോ ചെയ്യുന്നത് അദ്ദേഹം പറഞ്ഞു.
അടിക്കടി വ്യാജമദ്യ ദുരന്തം സംഭവിക്കാറുള്ള സംസ്ഥാനമാണ് ബീഹാർ. ദീപാവലി ദിനത്തിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 33 പേരാണ് മരിച്ചത്. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കണമെന്ന ആവശ്യം ശക്തമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |