കൊച്ചി: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് സൗദി അറേബ്യ ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് പിൻവലിച്ചു. കൊവിഷീഡിനെ അംഗീകരിച്ചെങ്കിലും കൊവാക്സിന് വിലക്ക് തുടർന്നിരുന്നു. കൊവാക്സിന് വിലക്ക് നീക്കിയതായി ഇതു സംബന്ധിച്ച് യാത്രാ അനുമതിക്കായി ഹർജി നൽകിയ കണ്ണൂർ സ്വദേശി ഗിരികുമാർ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചു.
ഇതു രേഖപ്പെടുത്തിയ ഹൈക്കോടതി, കൊവാക്‌സിന് രാജ്യാന്തര അംഗീകാരമില്ലാത്തതിനാൽ സൗദിയിലേക്ക് പോകാൻ കഴിയുന്നില്ലെന്ന ഹർജിയിലെ തുടർ നടപടികൾ അവസാനിപ്പിച്ചു.
ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കൊവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കത്തിൽ സൗദിയിൽ നിന്നു മടങ്ങിയ ഹർജിക്കാരൻ കൊവാക്‌സിൻ രണ്ടു ഡോസെടുത്തിരുന്നു. സൗദിയിൽ കൊവാക‌്‌സിന് അംഗീകാരമില്ലെന്ന് പിന്നീടാണറിഞ്ഞത്. വെൽഡറായി ജോലി നോക്കുന്ന തനിക്ക് തിരിച്ചു പോകാനാവാത്ത സാഹചര്യമാണെന്നും ജോലിക്കു വേണ്ടി വിദേശത്തേക്ക് മടങ്ങാൻ അധിക ഡോസായി കൊവിഷീൽഡ് വാക്സിൻ നൽകണമെന്നുമാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടത്. ഹർജിയിൽ വാദം കേട്ട സിംഗിൾബെഞ്ച്, വിദേശത്ത് ജോലി നഷ്ടപ്പെടുന്ന ഇന്ത്യക്കാരുടെ പ്രശ്നത്തിൽ കേന്ദ്ര സർക്കാരിന് ഉത്തരവാദിത്വമില്ലേയെന്ന് നേരത്തെ ചോദിച്ചിരുന്നു.
കൊവിഷീൽഡ് വാക്സിനെടുത്തവർക്ക് വിദേശത്ത് പോകാൻ കഴിയുമ്പോൾ കൊവാക്സിനെടുത്തവർക്ക് ഇതു നിഷേധിക്കപ്പെടുന്നത് ശരിയല്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോഴാണ് സൗദി അറേബ്യ യാത്രാവിലക്ക് നീക്കിയതായി ഹർജിക്കാരന്റെ അഭിഭാഷകൻ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |