തിരുവനന്തപുരം : പാവങ്ങൾക്ക് സൗജന്യമായി കിടപ്പാടമൊരുക്കുന്ന ഇടതു സർക്കാരിന്റെ അഭിമാന പദ്ധതി ലൈഫിന്റെ പുതിയ ഗുണഭോക്തൃ പട്ടികയുടെ കരട് ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് മാസങ്ങൾക്ക് മുൻപേ പ്രഖ്യാപിച്ചിരുന്നെങ്കിലും അപേക്ഷകളുടെ പരിശോധന എങ്ങുമെത്തയില്ല. 25 ശതമാനം അപേക്ഷകൾ മാത്രമാണ് പരിശോധിച്ചത്. ഇതോടെ നിശ്ചയിച്ച സമയത്ത് നടപടികൾ പൂർത്തിയാകില്ലെന്ന് ഉറപ്പായി.
പരിശോധനയ്ക്ക് നിയോഗിച്ചവിരിൽപ്പെടുന്ന കൃഷി അസിസ്റ്റന്റുമാരെ വിട്ടുനൽകാനാവില്ലെന്ന് കൃഷിവകുപ്പ് ഉത്തരവിറക്കിയതാണ് പ്രതിന്ധിക്ക് കാരണം. സാഹചര്യം വിശദീകരിച്ച് കൂടുതൽ സമയം ആവശ്യപ്പെട്ട് ലൈഫ് മിഷൻ തദ്ദേശവകുപ്പിന് കത്തും നൽകി. 9,20,260 പേരാണ് സ്വന്തമായി വീടിനായി അപേക്ഷിച്ച് പട്ടികയിൽ ഉൾപ്പെടുന്നത് കാത്തിരിക്കുന്നത്. 2,06,064 അപേക്ഷകളിലാണ് പരിശോധന പൂർത്തിയായത്.
പ്രാദേശിക തലത്തിൽ കൃഷി അസിസ്റ്റന്റുമാർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ, വി.ഇ.ഒമാർ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എന്നിവരെയാണ് അപേക്ഷരെ കണ്ട് അവസ്ഥ പരിശോധിക്കാൻ നിയോഗിച്ചത്. നവംബർ ഒന്നു മുതലാണ് പരിശോധന ആരംഭിച്ചത്. എന്നാൽ കൃഷി ഇതര ആവശ്യങ്ങൾക്ക് ഉദ്യോഗസ്ഥരെെ നൽകാനാവില്ലെന്ന് കൃഷി വകുപ്പ് ഉത്തരവിറക്കി. ഇതോടെ പരിശോധനയ്ക്ക് ആളില്ലാതായി. കൃഷി അസിസ്റ്റന്റുമാർ പിൻമാറിയതോടെ ചിലയിടങ്ങളിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർമാരും നിസഹകരണത്തിലാണ്.
പരിശോധന പൂർത്തിയായ
അപേക്ഷകൾ ശതമാനത്തിൽ
കോഴിക്കോട് 32.8, വയനാട് 31.8, തിരുവനന്തപുരം 33.9, ആലപ്പുഴ 29.9, പത്തനംതിട്ട 27.6,കണ്ണൂർ 26.2, ഇടുക്കി 24.7, എറണാകുളം 24.2, കോട്ടയം 23.3, കൊല്ലം 19.7, മലപ്പുറം 16.9,തൃശൂർ 16.0,കാസർകോട് 14.1,പാലക്കാട് 11,
അപേക്ഷകർ ജില്ലതിരിച്ച്
തിരുവനന്തപുരം 1,16,766
കൊല്ലം 82,803
പത്തനംതിട്ട 27,832
ആലപ്പുഴ 63,934
എറണാകുളം 56,874
കോട്ടയം 44,872
ഇടുക്കി 60,006
തൃശൂർ 77,667
പാലക്കാട് 1,36,235
മലപ്പുറം 82,456
കോഴിക്കോട് 55,184
വയനാട് 38,963
കണ്ണൂർ 38,545
കാസർകോട് 38,123
ഉദ്യോഗസ്ഥരുടെ കുറവ് ചൂണ്ടിക്കാട്ടി കൂടുതൽ സമയം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
-പി.ബി. നൂഹ്
സി.ഇ.ഒ, ലൈഫ് മിഷൻ
രാഷ്ടീയ മേൽക്കോയ്മയ്ക്കായി സി.പി.എമ്മും സി.പി.ഐയും തമ്മിലടിച്ച് ലൈഫ് പദ്ധതിയെ പ്രതിസന്ധിയിലാക്കി. കൃഷി അസിസ്റ്റന്റുമാരെ പരിശോധനയ്ക്ക് നിയോഗിച്ചതിനെ ചൊല്ലി കൃഷി, തദ്ദേശ വകുപ്പുകൾ തമ്മിലടിക്കുന്നു. ഇത് ഭവനരഹിതരോടുള്ള വഞ്ചനയാണ്
- കെ.സുധാകരൻ
കെ.പി.സി.സി പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |