ബാലി: ഇന്നാരംഭിച്ച ബി ഡബ്ളിയു എഫ് ലോക ബാഡ്മിന്റണിൽ ഇന്ത്യൻ താരങ്ങളായ പി വി സിന്ധുവിനും കിഡംബി ശ്രീകാന്തിനും മികച്ച തുടക്കം. ഇന്ന് നടന്ന വനിതാ വിഭാഗം സിംഗിൾസിൽ ഡെന്മാർക്കിന്റെ ലിനി ക്രിസ്റ്റഫർസണിനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോർ 21-14, 21-16. പുരുഷ വിഭാഗം സിംഗിൾസിൽ ഇന്ത്യയുടെ തന്നെ കിഡംബി ശ്രീകാന്ത് ഫ്രാൻസിന്റെ ടോമാ ജൂനിയർ പൊപ്പോവിനെ 21-14, 21-16ന് പരാജയപ്പെടുത്തി. 42 മിനിട്ട് എടുത്താണ് മുൻ ലോക ഒന്നാം നമ്പർ താരമായ ശ്രീകാന്ത് തന്നെക്കാളും റാങ്കിംഗിൽ വളരെ പിന്നിലുള്ള പൊപ്പോവിനെ പരാജയപ്പെടുത്തിയത്.
വനിതാ വിഭാഗം ഗ്രൂപ്പ് എയിൽ സിന്ധു അടുത്ത മത്സരത്തിൽ ജർമനിയുടെ വോൺ ലീയെ നേരിടും. ബി ഡബ്ളിയു എഫ് ലോക ബാഡ്മിന്റൺ വിജയിച്ചിട്ടുള്ള ഒരേയൊരു ഇന്ത്യൻ താരമാണ് സിന്ധു. 2018ലാണ് സിന്ധു ബി ഡബ്ളിയു എഫ് കിരീടം സ്വന്തമാക്കുന്നത്. പുരുഷ വിഭാഗം ഗ്രൂപ്പ് ബിയിൽ തായ്‌ലാൻഡിന്റെ കുൺലാവുട്ട് വിറ്റിഡ്‌സാം ആണ് ശ്രീകാന്തിന്റെ അടുത്ത എതിരാളി. മൂന്ന് വർഷം തുടർച്ചയായി ജൂനിയർ ലോക ചാമ്പ്യൻ ആയിരുന്ന താരമാണ് വിറ്റിഡ്‌സാം.
അതേസമയം ഇന്ത്യയുടെ വനിതാ ഡബിൾസ് ജോഡികളായ അശ്വതി പൊന്നപ്പ - സിക്കി റെഡ്ഡി സഖ്യം തങ്ങളുടെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടു. രണ്ടാം സീഡ് ജപ്പാന്റെ നമി മത്സയുമ - ചിഹാരു ഷിദ സഖ്യത്തോടാണ് ഇന്ത്യൻ താരങ്ങൾ പരാജയപ്പെട്ടത്. സ്കോർ 14 - 21, 18 -21.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |