യാത്രാവിലക്കിന് മാത്രം വൈറസ് വ്യാപനം തടയാനാവില്ല
ജനീവ: ഒമിക്രോൺ വകഭേദത്തിനെതിരെ അമിത ജാഗ്രത ആവശ്യമില്ലെന്ന് ലോകാരോഗ്യ സംഘടന. പുതിയ വകഭേദം പടരുന്നത് തടയാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും ചില രാജ്യങ്ങളിലെ യാത്രക്കാരെ വിലക്കുന്നതും ശരിയായ പ്രവണതയല്ലെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു. നിലവിൽ രാജ്യങ്ങൾ ഏർപ്പെടുത്തുന്ന യാത്രാ നിരോധനത്തിന് ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനം തടയാൻ ആകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. 'നിലവിൽ പഠന വിധേയമാക്കിക്കൊണ്ടിരിക്കുന്ന ഒരു വൈറസ് വകഭേദത്തിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാൻ രാജ്യങ്ങൾ നടത്തുന്ന ശ്രമം മനസിലാക്കുമ്പോൾ തന്നെ മറ്റു പല അംഗരാജ്യങ്ങളും അനാവശ്യമായി നിരോധനം ഏർപ്പെടുത്തുന്ന നടപടിയിൽ ആശങ്കയുണ്ട്. ഇത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതോ ഫലപ്രദമോ അല്ലാത്തതാണ്. യാത്രാ നിരോധനം ജനജീവിതത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നും നിരോധനം ഏർപ്പെടുത്തിയതു കൊണ്ടു മാത്രം ഒമിക്രോണിന്റെ ആഗോളവ്യാപനം തടയാൻ സാധിക്കില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ഇത് കൊവിഡ് വ്യാപനം ചെറുക്കുന്നതിനുള്ള ആഗോള ശ്രമങ്ങളെ സാരമായി ബാധിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്കി.
യാത്രാ നിരോധനത്തിന് പകരമായി തെളിവുകൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാകണം രാജ്യങ്ങൾ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടത്. ഒമിക്രോൺ വകഭേദം എത്രത്തോളം തീവ്രമാണെന്നോ പുതിയ വൈറസ് വാക്സിനുകളോട് എങ്ങനെ പ്രതികരിക്കുമെന്നോ ശാസ്ത്രീയമായി ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ബ്രസീലിലും നൈജീരിയയിലും ഒമിക്രോൺ സ്ഥിരീകരിച്ചു
ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലും ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീലിലും ഒമിക്രോൺ വൈറസ് ബാധ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് കഴിഞ്ഞയാഴ്ച രാജ്യത്ത് മടങ്ങിയെത്തിയ രണ്ടുപേരിലാണ് വൈറസ് കണ്ടെത്തിയതെന്ന് നൈജീരിയൻ ആരോഗ്യ വിദഗ്ദർ അറിയിച്ചു. അതേ സമയം ബ്രസീലിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയ മിഷനറി പ്രവർത്തകരായ ദമ്പതികളിലാണ് രോഗം സ്ഥിരീകരിച്ചത്. ഒമിക്രോൺ സ്ഥിരീകരിച്ച 41കാരനും 37കാരിയും ഐസലോഷനിലാണെന്ന് സാവോപോളോ സ്റ്റേറ്റ് ഹെൽത്ത് സെക്രട്ടറിയേറ്റ് അറിയിച്ചു.
നവംബർ 23നാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് ബ്രസീലിലെത്തിയ ഇവർ തിരിച്ചു പോകാനായി കൊവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് ഇരുവർക്കും രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം ബ്രിട്ടനിൽ ഒമിക്രോൺ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളോട് കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാനും ബൂസ്റ്റർ വാക്സിൻ കുത്തിവെപ്പെടുക്കാനും ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് അഭ്യർത്ഥിച്ചു.
ഒമിക്രോൺ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഫ്രാൻസിലേക്ക് ശനിയാഴ്ച മുതൽ നിബന്ധനകളോടെ സർവീസ് അനുവദിക്കുമെന്ന് ഫ്രഞ്ച് ഗവൺമെന്റ് വ്യക്തമാക്കി. ഫ്രാൻസിലേയും യൂറോപ്യൻ യൂണിയനിലേയും യാത്രക്കാർക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കുമാണ് കർശന ഉപാധികളോടെ യാത്ര അനുവദിച്ചിട്ടുള്ളത്. അതേ സമയം ദക്ഷിണ കൊറിയയിൽ 5 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. കഴിഞ്ഞാഴ്ച നൈജീരിയയിൽ നിന്ന് എത്തിയ ദമ്പതികൾക്കും അവരുമായി സമ്പർക്കത്തിൽ വന്നവർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |