തിരുവനന്തപുരം: സംസ്ഥാനത്തെ കാർഷിക ഉത്‌പന്നങ്ങളെ പ്രോത്സാഹിപ്പിക്കാൻ എല്ലാ ജില്ലകളിലും സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനൊരുങ്ങി വ്യവസായ വകുപ്പ്. സാമ്പത്തിക മേഖല മെച്ചപ്പെടുത്തുകയും തൊഴിൽ ലഭ്യമാക്കുകയുമാണ് ലക്ഷ്യം. 14 ജില്ലകളിലെയും കാർഷിക ഉത്പന്നങ്ങളിൽ നിന്നും വ്യാവസായികാടിസ്ഥാനത്തിൽ മൂല്യവർദ്ധിത ഉത്പന്നങ്ങൾ തയാറാക്കുന്നതിനുള്ള ‘ഒരു ജില്ല ഒരു ഉത്പന്നം’ പദ്ധതിയിൽ ഈ സാമ്പത്തിക വർഷം വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത് 108 യൂണിറ്റുകളാണ്. 'പ്രൈംമിനിസ്റ്റേഴ്സ് സ്‌കീം ഫോർ ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്റർപ്രൈസസ്' (പി.എം.എഫ്.എം.ഇ) എന്ന് അറിയപ്പെടുന്ന പ്രോജക്‌ടിലൂടെയാണ് ഇത് നടപ്പാക്കുന്നത്. 10,000 കോടി രൂപയാണ് കേന്ദ്രം ഇതിനായി മാറ്റിവച്ചിട്ടുള്ളത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ 6:4 എന്ന അനുപാതത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി ചെലവിന്റെ 35 ശതമാനം വരെയാണ് സർക്കാർ ധനസഹായം. ഒരു യൂണിറ്റിന് 10 ലക്ഷം രൂപ വരെ കിട്ടും. പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതിനു പുറമേ നിലവിൽ ഇത്തരം വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും പ്രയോജനമുണ്ടാകും. ഓരോ ജില്ലയിലും പദ്ധതി നടപ്പാക്കുന്നതിനുള്ള ഉത്പന്നങ്ങൾ വ്യവസായ വകുപ്പ് തരംതിരിച്ചിട്ടുണ്ട്.
കേന്ദ്രവിഹിതം : 10,000 കോടി രൂപ
35% : പദ്ധതി ചെലവിന്റെ 35 ശതമാനം വരെ സർക്കാർ ധനസഹായം
ഒരു യൂണിറ്റിന് : 10 ലക്ഷം രൂപവരെ
ജില്ലകളിലെ സ്റ്റാർ ഉത്‌പന്നങ്ങൾ
തിരുവനന്തപുരം– മരച്ചീനി
കൊല്ലം – മരച്ചീനിയും മറ്റ് കിഴങ്ങുവർഗങ്ങളും
പത്തനംതിട്ട– ചക്ക
ആലപ്പുഴ,തൃശൂർ– നെല്ല് ഉത്പന്നങ്ങൾ
കോട്ടയം,എറണാകുളം– കൈതച്ചക്ക
ഇടുക്കി– സുഗന്ധവ്യഞ്ജനങ്ങൾ
പാലക്കാട്– നേന്ത്രക്കായ
മലപ്പുറം, കോഴിക്കോട്– നാളികേരം
വയനാട്– പാലും പാൽ ഉത്പന്നങ്ങളും
കണ്ണൂർ– വെളിച്ചെണ്ണ
കാസർകോട്– ചിപ്പിയുമായി ബന്ധപ്പെട്ട സംരംഭങ്ങൾ
സഹായം ഇങ്ങനെ
വിശദമായ പദ്ധതിരേഖ തയ്യാറാക്കി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സഹായം ജില്ലാ വ്യവസായ കേന്ദ്രം, ബ്ലോക്ക് തല വ്യവസായ വികസന ഓഫീസർമാർ എന്നിവർ വഴി ലഭിക്കും. വ്യവസായ വകുപ്പിന് കീഴിൽ ഇതിനായി രൂപീകരിക്കപ്പെട്ട ജില്ലാതല സമിതി അംഗീകരിച്ച പദ്ധതികൾക്കേ ആനുകൂല്യം ലഭ്യമാവൂ. അപേക്ഷകന്റെ പ്രായം 18ന് മുകളിലായിരിക്കണം. എട്ടാം ക്ലാസ് പാസായിരിക്കണം.
ആദ്യ മാതൃക ഉത്തർപ്രദേശ്
75 ജില്ലകളിൽ 75 പദ്ധതികൾ ആവിഷ്‌കരിച്ച് ആദ്യ മാതൃക ഉത്തർപ്രദേശ് സർക്കാരാണ് നടപ്പാക്കിയത്. കൃഷി,തനത് വ്യവസായങ്ങൾ,കരകൗശല വസ്‌തുക്കൾ തുടങ്ങി ഒട്ടേറെ പദ്ധതികൾക്ക് ഇതുവഴി ജീവൻവച്ചു. തുകൽ വ്യവസായങ്ങളും സംഗീത ഉപകരണങ്ങളുടെ നിർമ്മാണവും ആദിവാസി മേഖലകളിലെ വിവിധ ഉത്പന്നങ്ങളുമെല്ലാം ഉത്തർപ്രദേശിൽ സജീവമായി.
കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിച്ച് മാത്രമേ സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനം സാദ്ധ്യമാകൂ. 14 ജില്ലകളിലും പ്രത്യേക ടാർഗറ്റ് നിശ്‌ചിയിക്കും. കൃത്യമായ ആസൂത്രണം നടത്തി ലക്ഷ്യം കൈവരിക്കണമെന്ന് വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.'
പി.രാജീവ്
വ്യവസായമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |